'കരുണാകരനെയും മുരളിയെയും അടക്കം കോൺഗ്രസ് തിരിച്ചുകൊണ്ടു വന്നിട്ടുണ്ട്', മുരളീധരന് മറുപടിയുമായി മുല്ലപ്പള്ളി
'അധാർമിക രാഷ്ട്രീയത്തിന്റെ തലപ്പത്തിരിക്കുന്ന ആളാണ് പിണറായി വിജയൻ. ആരെയും അദ്ദേഹം സ്വീകരിക്കും ആരേയും തള്ളിപ്പറയും. ജോസ് കെ. മാണി വിഭാഗം പോയതു കൊണ്ട് മധ്യകേരളത്തിൽ ശക്തി കുറഞ്ഞുവെന്ന വിലയിരുത്തലില്ല'.
തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടതിൽ യുഡിഎഫ് നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായെന്ന് കെ മുരളീധരൻ വിമർശത്തോട് പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ.മുരളീധരൻ പാർട്ടി വിരുദ്ധത പറഞ്ഞതായി തനിക്ക് അറിയില്ല. പ്രശ്നമുണ്ടായപ്പോൾ മുന്നണിയിലെ എല്ലാ പാർട്ടിയും കൂടെ നിന്നിട്ടുണ്ട്.
പണ്ട് കെ കരുണാകരനും കെ മുരളീധരനും പാർട്ടി വിട്ടു പോയപ്പോൾ തിരികെ കൊണ്ടു വന്ന പാർട്ടിയാണ് കോൺഗ്രസ്. ആരെയും പറഞ്ഞു വിടുന്ന സമീപനമില്ലെന്നും എല്ലാവരെയും സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസിന്റേതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
ജോസ് കെ മാണി മുന്നണി വിട്ടതിൽ യുഡിഎഫ് നേതൃത്വത്തെ വിമർശിച്ച് വീണ്ടും കെ മുരളീധരൻ
'അധാർമിക രാഷ്ട്രീയത്തിന്റെ തലപ്പത്തിരിക്കുന്ന ആളാണ് പിണറായി വിജയൻ. ആരെയും അദ്ദേഹം സ്വീകരിക്കും ആരേയും തള്ളിപ്പറയും. ജോസ് കെ. മാണി വിഭാഗം പോയതു കൊണ്ട് മധ്യകേരളത്തിൽ ശക്തി കുറഞ്ഞുവെന്ന വിലയിരുത്തലില്ല. മാണി കൈക്കൂലി വാങ്ങിയെന്ന് ഇപ്പോഴും അഭിപ്രായവുമില്ല'. എൻസിപി യുഡിഫിലേക്ക് വരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് അവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.