ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹിക്ക് നാടിൻ്റെ കണ്ണീരിൽ കുതി‍ർന്ന യാത്രാമൊഴി

ഇടുക്കി: മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ മൃതദേഹം കബറടക്കി. മുള്ളരിങ്ങാട് ജുമാ മസ്ജിദിലാണ് പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷമായിരുന്നു കബറടക്കം. മന്ത്രി റോഷി അഗസ്റ്റിൻ രാവിലെ മരിച്ച അമറിൻ്റെ വീട്ടിലെത്തി മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചു. പുലർച്ചയോടെയാണ് പോസ്റ്റ‌്മോർട്ടം നടപടി പൂർത്തിയാക്കി അമറിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെയാണ് മേയാൻ വിട്ട പശുവിനെ വീട്ടിലേക്ക് കൊണ്ടുവരാനായി പോയ 22 കാരനെ കാട്ടാന ആക്രമിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. യുവാവിൻ്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തിൽ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾ ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്. മുള്ളരിങ്ങാട് പ്രദേശത്ത് ഇറങ്ങിയ കാട്ടാനകളെ അടിയന്തരമായി കാട് കയറ്റണം എന്നാണ് നാട്ടുകാരുടെ ആവശ്യം. സോളാർ വേലി സ്ഥാപിക്കൽ, ആ‍ർആർടി സംഘത്തിൻ്റെ സേവനം ഉറപ്പാക്കണമെന്നും ആവശ്യമുണ്ട്.