മുനമ്പം ഭൂമി വഖഫ് സ്വത്തല്ലെന്ന ഹൈക്കോടതി ഉത്തരവിന്മേലുള്ള സ്റ്റേ സുപ്രീം കോടതി നീട്ടി. വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീലിൽ മറുപടി നൽകാൻ സർക്കാർ കൂടുതൽ സമയം തേടിയതിനെ തുടർന്നാണിത്. കേസ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
ദില്ലി : മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിന്മേലുള്ള സ്റ്റേ സുപ്രീം കോടതി നീട്ടി. ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ നീട്ടിയത്. ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി നല്‍കിയ അപ്പീലിന് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടി. അപ്പീല്‍ മൂന്നാഴ്ചയ്ക്കുശേഷം പരിഗണിക്കാന്‍ മാറ്റി. മുനമ്പം ഭൂമി തർക്കം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലായതിനാൽ ഹൈക്കോടതിക്ക് ഉത്തരവ് ഇറക്കാനാക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നേരത്തെ ഉത്തരവ് സ്റ്റേ ചെയ്തത്. ഹൈക്കോടതി അധികാര പരിധി കടന്നെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
മുനമ്പം ഭൂമി വഖഫ് സ്വത്തല്ലെന്നും അത് ഫാറൂഖ് കോളേജ് മാനേജ്‌മെന്റിന് നൽകിയ ദാനമാണെന്നും 2025 ഒക്ടോബറിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. വഖഫ് ബോർഡിന്റെ നടപടികളെ കോടതി കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തിരുന്നു. കേരള വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീലിനെത്തുടർന്ന്, ഹൈക്കോടതിയുടെ ഈ ഉത്തരവ് സുപ്രീം കോടതി ഡിസംബറിൽ സ്റ്റേ ചെയ്യുകയും ഭൂമിയിൽ യഥാസ്ഥിതി നിലനിർത്താൻ നിർദേശിക്കുകയും ചെയ്തു. ജുഡീഷ്യൽ കമ്മീഷൻ: എന്നാൽ മുനമ്പം ഭൂമി പ്രശ്നം പഠിക്കാൻ സംസ്ഥാന സർക്കാർ നിയമിച്ച ജസ്റ്റിസ് സി. എൻ. രാമചന്ദ്രൻ നായർ കമ്മീഷന്റെ പ്രവർത്തനങ്ങൾ തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

