42 പട്ടയക്കേസുകളിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് സർക്കാരിനോട് കോടതി പറഞ്ഞു. ഈ വ്യാജ പട്ടയങ്ങളിൽ എന്ത് നടപടി സ്വീകരിച്ചുനെന്ന് റിപ്പോർട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
കൊച്ചി: മൂന്നാറിലെ ഭൂമി കയ്യേറ്റ കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. രവീന്ദ്രൻ പട്ടയങ്ങളിൽ കൃത്യമായ അന്വേഷണം നടന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കുടൂതൽ വകുപ്പുകൾ ചേർക്കാനുള്ള കുറ്റങ്ങൾ അന്വേഷണത്തിൽ കണ്ടെത്തിയില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അതിന് ആത്മാർഥമായി അന്വേഷിക്കണമെന്നായിരുന്നു കോടതിയുടെ മറുപടി.
സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയമിക്കുമെന്ന് ഡിജിപി കോടയിയെ അറിയിച്ചു. അത് മോണിറ്റർ ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥനെ നിയമിക്കും. മൂന്നാർ മാത്രം അല്ല വാഗമണ്ണിലും കയ്യേറ്റമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 42 പട്ടയക്കേസുകളിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് സർക്കാരിനോട് കോടതി പറഞ്ഞു. ഈ വ്യാജ പട്ടയങ്ങളിൽ എന്ത് നടപടി സ്വീകരിച്ചുനെന്ന് റിപ്പോർട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം ഇല്ലാതെ അവിടെ കൈയ്യേറ്റം നടക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ അന്വേഷിക്കാൻ രണ്ടാഴ്ചക്കുള്ളിൽ ടീം രൂപീകരിക്കുമെന്ന് ഡിജിപി കോടതിയെ അറിയിച്ചു. റവന്യൂ ഉദ്യോഗസ്ഥരെ ടീമിന്റെ ഭാഗം ആക്കണമെന്ന് കോടതി പറഞ്ഞു. യഥാർത്ഥ അവകാശികൾക്ക് പട്ടയം ലഭിക്കുന്നില്ല. എന്നാൽ റിസ്സോർട്ട് പണിയാൻ അനായാസം ലഭിക്കുന്നുമെന്നും കോടതി വിമർശിച്ചു. പട്ടയം അനുവദിക്കലിൽ കേന്ദ്രീകൃത സംവിധാനം വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
