ഇബ്രാംഹിം നബി മകന്‍ ഇസ്മായീലിനെ  അല്ലാഹുവിന്‍റെ കല്‍പ്പന മാനിച്ച് ബലി നല്‍കാനൊരുങ്ങിയതിന്‍റെ ഓര്‍മ്മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍. 

കോഴിക്കോട്: ത്യാഗത്തിന്‍റേയും സഹനത്തിന്‍റേയും വിശുദ്ധ ഓര്‍മ്മയില്‍ ഇസ്ലാം മതവിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്.കൊവിഡ് സാഹചര്യത്തില്‍ ഇത്തവണയും വീടുകള്‍ കേന്ദ്രീകരിച്ചാണ് ബലിപെരുന്നാള്‍ ആഘോഷം.

പ്രവാചകനായ ഇബ്രാംഹിം നബി മകന്‍ ഇസ്മായീലിനെ അല്ലാഹുവിന്‍റെ കല്‍പ്പന മാനിച്ച് ബലി നല്‍കാനൊരുങ്ങിയതിന്‍റെ ഓര്‍മ്മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍. സഹനത്തിന്‍റേയും ത്യാഗത്തിന്‍റെയും സാഹോദര്യത്തിന്‍റെ പുണ്യദിനം.പ്രവാചകനായ ഇബ്രാഹീം നബിയുടെ ത്യാഗം അനുസ്മരിക്കാന്‍ മൃഗബലി ചടങ്ങും ബലിപെരുന്നാള്‍ ദിനത്തില്‍ വിശേഷമാണ്. നിയന്ത്രണങ്ങള്‍ക്കിടയിലും പൊലിമ ചോരാതെ വീടുകളില്‍ ആഘോഷം ഒതുക്കുകയാണ് വിശ്വാസികള്‍.

പെരുന്നാളിന് കിട്ടിയ ലോക്ഡൗണ്‍ ഇളവില്‍ കച്ചവടസ്ഥാപനങ്ങളെല്ലാം സജീവമായിരുന്നു. ഒത്തുചേരലില്ലാതെ കോവിഡിന്‍റെ നിയന്ത്രണങ്ങളോടെയാണ് പെരുന്നാള്‍ ആഘോഷം. പള്ളികളില്‍ 40 പേര്‍ക്ക് പ്രവേശനം നല്‍കി നമസ്കാരം. സാമൂഹിക അകലം പാലിച്ചും ഹസ്തദാനമോ ആലിംഗനത്തോടെയുള്ള ആശംസ കൈമാറ്റമോ ഇല്ലാതെ ബക്രീദ് ആശംസിച്ച് വിശ്വാസികള്‍.വീടുകളില്‍ ഒതുങ്ങി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിലൂടെ കോവിഡിനെതിരെയുള്ള പോരാട്ടം കൂടിയാവുകയാണ് ഇത്തവണയും ബലിപെരുന്നാള്‍ ആഘോഷം.