"ഖുർആന്‍റെ പേര് പറഞ്ഞ് രക്ഷപ്പെടാനാകില്ല"; കെടി ജലീൽ മറുപടി പറഞ്ഞെ തീരു എന്ന് മുസ്ലീംലീഗ്
ഖുർആന്റെ കൂടെ സ്വർണം കൊണ്ട് വന്നു എന്ന് തെളിഞ്ഞാൽ മന്ത്രിക്ക് സ്ഥിരമായി തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമെന്ന് കെപിഎ മജീദ്
മലപ്പുറം: എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ ചോദ്യം ചെയ്യലിനെ കുറിച്ച് പ്രതികരിക്കാൻ തയ്യാറാകാതിരിക്കുന്ന മന്ത്രി കെടി ജലീലിന് ധിക്കാരമാണെന്ന് തുറന്നടിച്ച് മുസ്ലീംലീഗ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ തലയിൽ മുണ്ടിട്ട് പോയത് എന്തോ ഒളിച്ച് വക്കാനുള്ളതുകൊണ്ടാണ്. ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറയാൻ മന്ത്രിക്ക് ബാധ്യതയുണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ് പറഞ്ഞു.
ഖുർആന്‍റെ പേരു പറഞ്ഞ് മന്ത്രിക്ക് രക്ഷപ്പെടാനാകില്ല. ഖുർആന്റെ കൂടെ സ്വർണം കൊണ്ട് വന്നു എന്ന് തെളിഞ്ഞാൽ മന്ത്രിക്ക് സ്ഥിരമായി തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമെന്നും കെപിഎ മജീദ് പറഞ്ഞു. ഇത് സംബന്ധിച്ച് കെടി ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ് ധിക്കാരമാണ്.
മന്ത്രി ഇപി ജയരാജന്‍റെ മകനെതിരായ ആരോപണവും കൊവിഡ് ചട്ടം പോലും ലംഘിച്ച് മന്ത്രിയുടെ ഭാര്യ നടത്തിയ ലോക്കര്‍ സന്ദര്‍ശനവും അടക്കമുള്ള കാര്യങ്ങളിൽ സത്യാവസ്ഥ പുറത്ത് വരണമെന്നും മുസ്ലീം ലീഗ് ആവശ്യപ്പെട്ടു.