സിപിഎമ്മിന് മതവിരോധമെന്ന് പ്രചരിപ്പിച്ചു. അധികാരത്തിലെത്താൻ ലീഗിന്റ വർ​ഗീയ നീക്കങ്ങളെ യുഡിഎഫ് ഉപയോഗിച്ചെന്നും വിമർശനമുയർത്തി.

കോഴിക്കോട്: ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് വർ​ഗീയമുഖമെന്ന് സിപിഎം. വിശാല സമിതി റിപ്പോർട്ടിൽ ലീഗിന് രൂക്ഷ വിമർശനമുയർത്തി. സമുദായ പാർട്ടിയെന്ന് സ്വയം പറയുന്ന ലീഗിന് വർ​ഗീയ താൽപര്യമാണെന്നും വീടുകൾ തോറും കയറി മുസ്ലീം ലീഗ് വർ​ഗീയ പ്രചാരണം നടത്തിയെന്നും ജമാഅത്തെ ഇസ്ലാമിയുടെ ആശയ പ്രചാരണങ്ങൾ പോലും ഏറ്റുപിടിച്ചുവെന്നും സിപിഎം കുറ്റപ്പെടുത്തി. സിപിഎമ്മിന് മതവിരോധമെന്ന് പ്രചരിപ്പിച്ചു. അധികാരത്തിലെത്താൻ ലീഗിന്റ വർ​ഗീയ നീക്കങ്ങളെ യുഡിഎഫ് ഉപയോഗിച്ചെന്നും വിമർശനമുയർത്തി.

അതേസമയം, സിപിഎം വിശാല സംസ്ഥാന സമിതിയിൽ പൊതു ചർച്ച ഇന്ന് അവസാനിക്കും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ട് ദുർബലമെന്ന് ആദ്യദിനം തന്നെ വിമർശനം ഉയർന്നു. സംഘടനാ വീഴ്ചകളിലെ തിരുത്തിന് ചതുർമുഖം നിനിശ്ചയിച്ചു. തുടർ പ്രക്രിയയിൽ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ നിർണായകം.

സിപിഎം വിശാല സംസ്ഥാന സമിതി ഗ്രൂപ്പ് ചർച്ചകൾക്ക് കടിഞ്ഞാണിട്ടിരുന്നു. കടുത്ത വിമർശനങ്ങളിലേക്ക് പോകേണ്ടെന്നാണ് ഗ്രൂപ്പ് ചർച്ചകളിൽ നൽകിയ നിർദ്ദേശം. വ്യക്തികേന്ദ്രീകൃത വിമർശനങ്ങൾ വേണ്ടെന്നും നിർദ്ദേശമുണ്ട്. സംഘടന നേരിടുന്ന പ്രശ്നങ്ങളിൽ കേന്ദ്രീകരിക്കാനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. ചര്‍ച്ചകളില്‍ ജില്ലകൾക്ക് അരമണിക്കൂർ സമയമാണ് അനുവദിക്കുന്നത്. വർഗ്ഗ ബഹുജന സംഘടനകൾക്ക് 5 മുതൽ 10 മിനിറ്റ് വരെയാണ് സമയം അനുവദിക്കുന്നത്. ഇതിനിടെ കടുത്ത വിമർശനങ്ങൾ വേണ്ടെന്നാണ് നിർദ്ദേശം.