പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണം ഉണ്ടാകണമെന്നും പി എം എ സലാം ആവശ്യപ്പെട്ടു

കോഴിക്കോട്: പ്രമാദമായ സ്വർണ്ണക്കടത്ത് കേസിലും കറൻസി കടത്തിലും മുഖ്യപ്രതി മുഖ്യമന്ത്രി തന്നെയാണെന്ന് തെളിയിക്കുന്നതാണ് സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകളെന്ന് മുസ്ലിം ലീഗ് നേതാവ് പി എം എ സലാം. വ്യാജ ആരോപണങ്ങൾ പോലും സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കുന്ന ഗവൺമെന്‍റാണ് കേരളം ഭരിക്കുന്നത്. പുകമറ സൃഷ്ടിച്ച് രക്ഷപ്പെടുന്ന പതിവ് ശൈലിയാണ് ഇപ്പോഴും സർക്കാർ അവലംബിക്കുന്നത്. എത്ര ഒളിച്ച് വെക്കാൻ ശ്രമിച്ചാലും സത്യം ഒരുനാൾ പുറത്തുവരിക തന്നെ ചെയ്യുമെന്ന് തെളിയിക്കുന്നതാണ് പുതിയ സംഭവവികാസങ്ങളെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി എം എ സലാം പ്രസ്താവനയിൽ പറഞ്ഞു.

'അസത്യം പ്രചരിപ്പിച്ച് സർക്കാരിന്റെ ഇച്ഛാശക്തി കളയാമെന്ന് കരുതണ്ട': സ്വപ്നയുടെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി

സി പി എം -ബി ജെ പി ബാന്ധവം മുസ്ലിം ലീഗടക്കമുള്ള യു ഡി എ ഫ് ഘടകകക്ഷികൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യക്തമാക്കിയത് നൂറു ശതമാനവും ശരിയായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകളിലൂടെ അനാവരണം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന എം ശിവശങ്കറിലൂടെയാണ് സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യതത്. മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും കൃത്യമായ പങ്കാളിത്തമുള്ള കള്ളക്കച്ചവടമായിരുന്നു ഇത്. കെ ടി ജലീൽ ഉൾപ്പെടെയുള്ളവർ ഈ അച്ചുതണ്ടിന്റെ ഭാഗമാണ്. എത്ര കഴുകിക്കളയാൻ ശ്രമിച്ചാലും ലാവ്‌ലിൻ അഴിമതിക്കറ മായാത്ത വ്യക്തിയാണ് കേരളം ഭരിക്കുന്നത്. ആ അഴിമതികളുടെ തുടർച്ച മാത്രമായിട്ടേ ഇതിനെയൊക്കെ കാണാൻ കഴിയൂ. ഇനിയും വസ്തുതകൾ പുറത്തു വരാനുണ്ട്. പകൽ മാന്യന്മാരുടെ മുഖംമൂടികൾ അഴിഞ്ഞു വീഴാനുണ്ട്. കേന്ദ്രവുമായി കൈ കോർത്തും ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടും അധികനാൾ മുന്നോട്ട് പോകാനാവില്ല. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണം ഉണ്ടാകണമെന്നും പി എം എ സലാം ആവശ്യപ്പെട്ടു.

സ്വപ്നയുടെ വെളിപ്പെടുത്തല്‍: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; ആവശ്യം രാജി, കോലം കത്തിച്ചു