മുട്ടിൽ ഈട്ടിമരം കൊള്ളയിൽ വനം വകുപ്പ് സമഗ്ര അന്വേഷണം തുടങ്ങി, പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം
ഈട്ടിമരം മുറി സംസ്ഥാന വ്യാപകമായി നടന്നിട്ടുണ്ടെന്ന സംശയം ഉന്നത ഉദ്യോഗസ്ഥർ വനംമന്ത്രി വിളിച്ച യോഗത്തിൽ തന്നെ ഉന്നയിച്ചിരുന്നു
തിരുവനന്തപുരം: വയനാട് മുട്ടിലിലെ ഈട്ടിമരം കോള്ളയിൽ വനം വകുപ്പ് സമഗ്ര അന്വേഷണം തുടങ്ങി. റവന്യൂ വകുപ്പ് ഉത്തരവിന്റെ മറവിൽ ഏതൊക്കെ ജില്ലകളിൽ നിന്ന് മരങ്ങൾ മുറിച്ചു കടത്തിയെന്ന് വിവരം ശേഖരിച്ചു തുടങ്ങി. ഈട്ടിമരം മുറി സംസ്ഥാന വ്യാപകമായി നടന്നിട്ടുണ്ടെന്ന സംശയം ഉന്നത ഉദ്യോഗസ്ഥർ വനംമന്ത്രി വിളിച്ച യോഗത്തിൽ തന്നെ ഉന്നയിച്ചിരുന്നു. വനം വിജിലൻസ് സിസിഎഫിനാണ് അന്വേഷണ ചുമതല. വിഷയത്തിൽ പ്രക്ഷോഭം ശക്തമാക്കാൻ പ്രതിപക്ഷം തീരുമാനിച്ചത് സർക്കാരിന് തലവേദനയാകും.
മുട്ടില്‍ ഈട്ടിമരം കൊള്ളയില്‍ സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരം മുറി നടന്നതെന്ന ആരോപണവുമായി ഇടനിലക്കാരന്‍ തങ്കച്ചന്‍ ചാക്കോ രംഗത്തുവന്നു. തെറ്റിദ്ധരിപ്പിക്കാന്‍ എത്തിയ സംഘത്തില്‍ റവന്യു വനം ഉദ്യോഗസ്ഥരും ഉണ്ടായിരുന്നുവെന്നാണ് ഇയാളുടെ ആരോപണം. മുട്ടില്‍ മാത്രമല്ല ജില്ലയിലെ വിവിധയിടങ്ങളിലും ഈട്ടിമരം മുറിച്ചുവെന്ന് തങ്കച്ചന്‍ പറയുന്നു. തങ്കച്ചന്‍റെ ആരോപണത്തെകുറിച്ചും വനംവകുപ്പ് അന്വേഷണം തുടങ്ങി. മരം സൂക്ഷിക്കാനുള്ള ലൈസന്‍സിന്‍റെ മറവില്‍ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷണം നടക്കുന്നത്. സംസ്ഥാന അതിർത്തിയില്‍ തമിഴ്നാട്ടില്‍നിന്നും അനധികൃതമായി ഈട്ടിമരം കൊണ്ടു വന്നിട്ടുണ്ടോയെന്ന് സംശയം ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇതേക്കുറിച്ചും ഉടന്‍ അന്വേഷണം തുടങ്ങും.
മുട്ടില്‍ ഈട്ടിമരം കോള്ളയിലെ പ്രധാന പ്രതിയായ റോജി അഗസ്ററിന് മുന്‍ ഇടത് മന്ത്രിസഭയിലെ ചില മന്ത്രിമാരുമായി ബന്ധമുണ്ടെന്നാണ് സുഹൃത്ത് ബെന്നി പറയുന്നത്. പട്ടയഭൂമിയിലെ സംരക്ഷിത മരവുമായി ബന്ധപ്പെട്ട് സര്‍ക്കാർ പുറപ്പെടുവിച്ച ഉത്തരവുകള്‍ കൊള്ളയെ സഹായിക്കാനെന്ന് പ്രതിപക്ഷ ആരോപണം കൂടുതല്‍ ബലപെടുത്തുന്നതാണ് ഈ വെളിപ്പെടുത്തല്‍.