വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം; പൊതു തെരഞ്ഞെടുപ്പിൽ കള്ളവോട്ടിനുള്ള നീക്കം സംശയിക്കുന്നെന്ന് എംവി ഗോവിന്ദൻ
വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ട് ചെയ്യാനുള്ള നീക്കമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് എം വി ഗോവിന്ദൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചെന്ന വിവാദത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ട് ചെയ്യാനുള്ള നീക്കമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് എം വി ഗോവിന്ദൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിഷയം ഗൗരവത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്ലീം ലീഗ് പ്രതിനിധിയെ കേരള ബാങ്കിന്‍റെ ഭരണസമിതിയിൽ ഉള്‍പ്പെടുത്തിയതിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും എം വി ഗോവിന്ദൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പലസ്തീൻ വിഷയത്തിൽ ഉള്‍പ്പെടെ ലീഗിന്‍റെ എല്ലാ നിലപാടുകളോടും കോണ്‍ഗ്രസ് അനുകൂലമല്ല. എന്നാൽ ലീഗിനോടുള്ള മൃദുസമീപനത്തെ കുറിച്ചുള്ള ചോദ്യത്തിനോട് തനിക്കെല്ലാവരോടും പ്രണയമാണെന്നായിരുന്നു എം വി ഗോവിന്ദന്‍റെ മറുപടി. മുഴുവൻ ജനങ്ങളും പങ്കെടുക്കണമെന്നും എം വി ഗോവിന്ദൻ അഭ്യർത്ഥിച്ചു. നവകേരള സദസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങളോട് കാര്യങ്ങൾ പറയും. സാമ്പത്തിക ഉപരോധമാണ് കേന്ദ്രം സംസ്ഥാനത്തോട് ചെയ്യുന്നതെന്ന് പറഞ്ഞ എം വി ഗോവിന്ദൻ, ജനാധിപത്യത്തിലെ പുതിയ കാൽവയ്പ്പാണ് നവകേരള സദസെന്നും കൂട്ടിച്ചേര്‍ത്തു.