തളിപ്പറമ്പിൽ പി കെ ശ്യാമളയെ തന്നെ സ്ഥാനാ‍ർഥിയാക്കാനാണ് സി പി എം തീരുമാനം. പാലക്കാട് പി സരിന് സീറ്റുണ്ടാകില്ല. മഞ്ചേശ്വരത്ത് ബിജെപി ജയം തടയാൻ സ്ഥാനാർഥി പട്ടിക പുനഃപരിശോധിക്കും. ജി സുധാകരനെ അനുനയിക്കാനും സംസ്ഥാന സമിതി തീരുമാനിച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് സി പി എം. ഇന്ന് ചേർന്ന സംസ്ഥാന സമിതിയിൽ ഏറെക്കുറെയുള്ള സീറ്റുകളുടെ കാര്യത്തിൽ തീരുമാനമായെന്നാണ് വിവരം. തളിപ്പറമ്പിൽ പി കെ ശ്യാമളയെ തന്നെ സ്ഥാനാ‍ർഥിയാക്കാനാണ് സി പി എം തീരുമാനം. സ്ഥാനാർഥി വിവാദം അനാവശ്യമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസ്ഥാന സമിതിയിൽ അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയ പ്രചരണം സംസ്ഥാന സമിതി അംഗങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് എം വി ഗോവിന്ദൻ മറുപടി നൽകിയത്. ഭാര്യാപദം ഇപ്പോൾ പൊട്ടിമുളച്ചത് എങ്ങനെ എന്ന ചോദ്യത്തോടെയായിരുന്നു ഗോവിന്ദന്‍റെ മറുപടി. ജില്ലാ ഘടകവും സംസ്ഥാന സെക്രട്ടേറിയറ്റും രണ്ട് തവണ പരിശോധിച്ച പട്ടികയാണ് സംസ്ഥാന സമിതിക്ക് മുന്നിൽ വന്നത്. വിവാഹം കഴിക്കുമ്പോൾ പി കെ ശ്യാമള ഡി വൈ എഫ് ഐ ഭാരവാഹിയായിരുന്ന കാര്യവും സംസ്ഥാന സെക്രട്ടറി മറുപടിയിൽ ഓർമ്മിപ്പിച്ചു. പാര്‍ട്ടിക്ക് വേണ്ടിയും തെരഞ്ഞെടുപ്പിൽ മത്സരിച്ചും പി കെ ശ്യാമള പല പദവികൾ വഹിച്ചിട്ടുണ്ടെന്നിരിക്കെ ഭാര്യാപദം ഇപ്പോൾ പൊട്ടിമുളച്ചതെങ്ങനെയാണ്. അനാവശ്യമായ വിവാദമാണ് ശ്യാമളയുമായി ബന്ധപ്പെട്ടുള്ളതെന്നും സംസ്ഥാന സെക്രട്ടറി മറുപടി പറഞ്ഞു. ശ്യാമളക്കെതിരെ നടക്കുന്ന സൈബര്‍ പ്രചാരണം മലപ്പുറത്തുനിന്നുള്ള യുവ നേതാവാണ് സംസ്ഥാന സമിതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

തളിപ്പറമ്പ് വിവാദം അനാവശ്യം

തളിപ്പറമ്പിലെ സ്ഥാനാർഥി വിവാദം അനാവശ്യമെന്ന് എം വി ഗോവിന്ദൻ സംസ്ഥാന സമിതിയിൽ അഭിപ്രായപ്പെട്ടു. പി കെ ശ്യാമളക്കെതിരായ വിമർശനത്തിനാണ് സംസ്ഥാന സെക്രട്ടറി മറുപടി നൽകിയത്. സോഷ്യൽ മീഡിയ പ്രചരണം സംസ്ഥാന സമിതി അംഗങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് എം വി ഗോവിന്ദൻ മറുപടി നൽകിയത്. ഭാര്യാപദം ഇപ്പോൾ പൊട്ടിമുളച്ചത് എങ്ങനെ എന്നും ഗോവിന്ദൻ ചോദിച്ചു. താനുമായുള്ള വിവാഹത്തിന് മുന്നേ തന്നെ പാർട്ടി പദവികളിൽ ശ്യാമള സജീവമാണ്. തളിപ്പറമ്പ് സീറ്റിന്‍റെ കാര്യത്തിൽ പുനരാലോചനയുടെ ആവശ്യമില്ലെന്നും നേതൃത്വം വിലയിരുത്തി.

അതേസമയം മഞ്ചേശ്വരത്ത് ബി ജെ പി ജയിക്കാതെ നോക്കണമെന്നും സംസ്ഥാന സമിതി വിലയിരുത്തി. സ്ഥാനാർത്ഥിത്വം അവധാനതയോടെ മാത്രമായിരിക്കണം. മഞ്ചേശ്വരത്തെ നിലവിലെ പരിഗണനാ ലിസ്റ്റ് പുനരാലോചിക്കാനും സംസ്ഥാന സമിതി തീരുമാനിച്ചു. അതേസമയം പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന മുതിർന്ന നേതാവ് ജി സുധാകരനെ അനുനയിപ്പിക്കാനും സി പി എം തീരുമാനിച്ചു. ജി സുധാകരന്റെ അതൃപ്തി മാറ്റണമെന്നാണ് സംസ്ഥാന സമിതി അഭിപ്രായപ്പെട്ടത്. നേതൃതലത്തിൽ ഇടപെടൽ തുടരാനും തീരുമാനിച്ചു. തിരുവനന്തപുരം അടക്കം സീറ്റുകളൊന്നും മറ്റ് പാർട്ടികളിൽ നിന്ന് ഏറ്റെടുക്കില്ലെന്നും തീരുമാനമായി.

എ സി മൊയ്തീനും സി രവീന്ദ്രനാഥുമടക്കം പോർക്കളത്തിലേക്ക്

കുന്നംകുളത്ത് എ സി മൊയ്തീനെയും മണലൂരിൽ സി രവീന്ദ്രനാഥിനെയും പോരാട്ടത്തിനിറക്കാൻ സി പി എം തീരുമാനിച്ചു. വൈപ്പിനിൽ എം പി ഷൈനി, തൃപ്പൂണിത്തുറയിൽ കെ എൻ ഉണ്ണികൃഷ്ണൻ എന്നിവർ സ്ഥാനാർഥികൾ ആകും. പാർട്ടിയിലെ യുവനേതാവ് എം സ്വരാജ് മത്സരിക്കില്ലെന്നാണ് വിവരം. നെന്മാറയിൽ കെ പ്രേമനും ആലത്തൂരിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം ശശിയും മത്സരിക്കും.

YouTube video player