കണ്ണൂർ സർവകലാശാല വിവാദം: ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി എം വി ജയരാജൻ
ഇത് ഒരാളുടെ നിയമന പ്രശ്നം മാത്രമായി കാണാനാകില്ലെന്നും തെറ്റുണ്ടെങ്കിൽ യൂണിവേഴ്സിറ്റിയോട് നടപടി എടുക്കാൻ പറയുകയാണ് വേണ്ടതെന്നും എംവി ജയരാജൻ പറഞ്ഞു
കണ്ണൂർ: കണ്ണൂർ സർവകലാശാല മലയാളം അസോസിയേറ്റ് പ്രൊഫസർ റാങ്ക് പട്ടിക മരവിപ്പിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ഗവർണർ നിയമത്തിനെതിരായി പ്രവർത്തിക്കാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമന കാര്യത്തിൽ ഗവർണർ ഇത്തരത്തിൽ പെരുമാറിയ സംഭവം ചരിത്രത്തിൽ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് ഒരാളുടെ നിയമന പ്രശ്നം മാത്രമായി കാണാനാകില്ലെന്നും തെറ്റുണ്ടെങ്കിൽ യൂണിവേഴ്സിറ്റിയോട് നടപടി എടുക്കാൻ പറയുകയാണ് വേണ്ടതെന്നും എംവി ജയരാജൻ പറഞ്ഞു. രാഷ്ട്രീയക്കാരന്റെ ഭാര്യ ആയത് കൊണ്ട് അർഹിച്ച നിയമനം നൽകില്ലെന്ന് നിലപാടെടുക്കാൻ ഗവർണർക്ക് എങ്ങനെ ഇടപെടാനാകും? ഗവർണർ രാഷ്ട്രീയം കളിക്കുന്നതാണ് ഇപ്പഴത്തെ പ്രശ്നമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സർവകലാശാലയിൽ മുൻ എംപി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ് ഒന്നാമതെത്തിയ റാങ്ക് പട്ടിക ഗവർണർ മരവിപ്പിച്ചിരുന്നു. പ്രിയ വർഗീസിന് നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞതിന് പിന്നാലെയാണ് ഗവർണറും സർവകലാശാല ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി എടുത്തത്.
ചാൻസലറുടെ അധികാരത്തിൽ വരുന്ന ചാപ്റ്റർ മൂന്നിലെ സെക്ഷൻ ഏഴ് പ്രകാരമാണ് നടപടി. താൻ ചാൻസലർ ആയിരിക്കുന്ന കാലം സ്വജന പക്ഷപാതം അംഗീകരിക്കില്ലെന്ന് നേരത്തെ ഗവർണർ വ്യക്തമാക്കിയിരുന്നു. സർവകലാശാല മലയാളം ഡിപ്പാർട്മെന്റിൽ അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ളതായിരുന്നു റാങ്ക് ലിസ്റ്റ്. ആവശ്യമായ അധ്യാപന പരിചയം പോലുമില്ലാത്ത പ്രിയ വർഗീസിന് ചട്ട വിരുദ്ധമായി റാങ്ക് പട്ടികയിൽ ഒന്നാമതെത്താൻ സാധിച്ചത് സ്വജന പക്ഷപാതമെന്ന് ആരോപണം ഉയർന്നിരുന്നു.
റാങ്ക് പട്ടിക മരവിപ്പിച്ച ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് കണ്ണൂര്‍ സർവകലാശാല വി സി ഗോപിനാഥ് രവീന്ദ്രന്‍ രംഗത്തെത്തി. ഗവർണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കും. കണ്ണൂർ സർവകലാശാല ചട്ട പ്രകാരം സിന്‍റിക്കേറ്റ് തീരുമാനം റദ്ദാക്കാൻ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്നാണ് വിസിയുടെ വാദം. കാരണം കാണിക്കല്‍ നോട്ടീസില്‍ തുടര്‍ നടപടികള്‍ മറ്റന്നാളെന്നും അദ്ദേഹം പറഞ്ഞു.