കോഴിക്കോട്ട് നടന്ന കിഡ്സ് സ്വിമ്മത്തോൺ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ രക്ഷിതാവ് പ്രതിഷേധിച്ചു.

കോഴിക്കോട്: ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പ്രതിഷേധം. കാലിക്കറ്റ് പെഡലേഴ്സ് സംഘടിപ്പിച്ച കിഡ്സ് സ്വിമ്മത്തോൺ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിനിടെയായിരുന്നു സംഭവം. മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട വാഹനാപകടക്കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ കയ്യിൽ നിന്ന് തന്റെ മകൾ സമ്മാനം വാങ്ങില്ലെന്ന് ഒരു കുട്ടിയുടെ രക്ഷിതാവ് പരസ്യമായി നിലപാടെടുക്കുകയായിരുന്നു. "കൊലയാളിയിൽ നിന്ന് മകൾ സമ്മാനം സ്വീകരിക്കില്ല" എന്ന് രക്ഷിതാവ് പരസ്യമായി വ്യക്തമാക്കിയതോടെ ശ്രീറാം വെങ്കിട്ടരാമൻ സമ്മാനദാന ചടങ്ങിൽ നിന്ന് പിൻമാറി. തുടർന്ന് ചടങ്ങിലുണ്ടായിരുന്ന അസിസ്റ്റന്റ് കളക്ടറാണ് കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തത്.

ചെറൂട്ടി നഗർ സ്വിമ്മിങ് പൂളിലായിരുന്നു കിഡ്സ് സ്വിമ്മത്തോൺ മത്സരങ്ങൾ സംഘടിപ്പിച്ചത്. കാലിക്കറ്റ് ട്രൈത്തലോൺ മത്സരത്തിൽ പങ്കെടുക്കാനായി കോഴിക്കോട്ട് എത്തിയതായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ. അവിടെ വച്ച് മറ്റൊരു സ്വിമ്മിങ് മത്സരത്തിന്റെ സംഘാടകർ അദ്ദേഹത്തെ സമ്മാനദാനത്തിനായി ക്ഷണിക്കുകയായിരുന്നു. ഇതിനിടെയാണ് രക്ഷിതാവിന്റെ ഭാഗത്തുനിന്ന് പ്രതിഷേധമുണ്ടായത്.