ബ്രഹ്മപുരത്തെ ബയോമൈനിംഗിന് ഉപകരാർ; ആരോപണം പാർട്ടിക്കുള്ളിലെ ചിലരുടെ ഗൂഡാലോചനയെന്ന് കോൺഗ്രസ് നേതാവ്
ബ്രഹ്മപുരത്തെ ബയോമൈനിംഗിന് ഉപകരാർ നൽകിയ ആരുഷ് മീനാക്ഷി എൻവയറോ കെയർ എന്ന കന്പനിയുമായി തനിക്കോ മകനോ മരുമകനോ ഒരു ബന്ധവുമില്ലെന്ന് വേണുഗോപാൽ
കൊച്ചി: ആരോപണങ്ങൾ നിഷേധിച്ചും കൊച്ചിയിലെ കോൺഗ്രസ് പാർട്ടിക്കുള്ളിലെ ചിലരുടെ ഗൂഡാലോചന തനിക്കെതിരെ നടക്കുന്നതായും ഉന്നയിച്ച് കോൺഗ്രസ് നേതാവ് എൻ വേണുഗോപാൽ. ബ്രഹ്മപുരത്തെ ബയോമൈനിംഗിന് ഉപകരാർ നൽകിയ ആരുഷ് മീനാക്ഷി എൻവയറോ കെയർ എന്ന കന്പനിയുമായി തനിക്കോ മകനോ മരുമകനോ ഒരു ബന്ധവുമില്ലെന്ന് വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഒരു അടിസ്ഥാനവുമില്ലാതെ പ്രചാരണമാണ് തനിക്കെതിരെ നടക്കുന്നത്.ജിജെ എക്കോ പവർ എന്ന നേരത്തെ മാലിന്യ സംസ്കരണ കരാർ ഏറ്റെടുത്ത കന്പനിയ്ക്കായി മുൻ യുഡിഎഫ് കൗൺസിൽ അടക്കം 12 വർഷമായി മാലിന്യം ശേഖരിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.അക്കാലത്തെ ഭരണസമിതി ഇതിന് മറുപടി പറയണം. സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് തനിക്കെതിരായ നീക്കത്തിൽ അന്വേഷണം ആവശ്യപ്പെടാനാണ് വേണുഗോപാലിന്‍റെ തീരുമാനം.
അതേസമയം ബ്രഹ്മപുരത്തെ ബയോമൈനിംഗ് കരാർ ഏറ്റെടുത്ത സോണ്ട ഇൻഫ്രാടെക്ക് കോർപ്പറേഷൻ അനുമതി ഇല്ലാതെയാണ് മറ്റൊരു സ്ഥാപനത്തിന് ഉപകരാർ നൽകിയതെന്ന വിവരത്തിൽ കോർപ്പറേഷൻ ഇന്ന് നിലപാട് വ്യക്തമാക്കാൻ സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട് സോണ്ടാ കന്പനിയും പ്രതികരിച്ചിട്ടില്ല.നേരത്തെ വിവാദങ്ങൾ ഉയർന്നപ്പോൾ സോണ്ട വാർത്താ കുറിപ്പ് ഇറക്കിയിരുന്നു.
നേരത്തെ സോണ്ട ഇൻഫ്രാടെക്ക് ഉപകരാർ നൽകിയതിന്‍റെ സുപ്രധാന രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു. 2021 നവംബറിൽ ഉപകരാർ നൽകിയത്. ഈ സ്ഥാപനത്തിനും ബയോമൈനിംഗിൽ പ്രവർത്തി പരിചയമില്ല. 54 കോടിയുടെ കരാറിൽ 22 കോടിയോളം രൂപക്കാണ് ഉപകരാർ നൽകിയത്. അതും കൊച്ചി കോർപ്പറേഷന്റെ അനുമതിയില്ലാതെയാണ് സോണ്ട ഇൻഫ്രാടെക്ക് ഉപകരാർ നൽകിയത്.
ബ്രഹ്മപുരത്തെ ബയോമൈനിംഗ്; കോർപ്പറേഷന്‍ അറിയാതെ സോണ്ട ഇൻഫ്രാടെക്ക് ഉപകരാർ നൽകി, സുപ്രധാന രേഖകൾ പറഞ്ഞ്