എകെജി സെന്ററിന് ബോംബെറിഞ്ഞത് വീരപ്പനോ റിപ്പർ ചന്ദ്രനോ ? നെല്ലിക്കുന്നിന് മറുപടിയുമായി ശാന്തകുമാരി
രാത്രി നടന്ന സംഭവത്തിൽ പ്രതിയെ പിടിക്കാൻ പൊലീസിന് സമയം വേണമെന്നാണ് കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. രാത്രികാല മോഷ്ടാക്കൾക്കെല്ലാം കേരളം സേഫാണെന്നും എന്‍ എ നെല്ലിക്കുന്ന് പരിഹസിച്ചു.
തിരുവനന്തപുരം: എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിലെ പ്രതിയെ കിട്ടിയോ എന്ന ചോദ്യം വീണ്ടും സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ധനാഭ്യർത്ഥന ചർച്ചക്കിടെ എന്‍എ നെല്ലിക്കുന്നാണ് സ്ഫോടക വസ്തു എറിഞ്ഞ പ്രതിയെ പിടിക്കാത്തതിന് എതിരെ പരിഹാസം ഉന്നയിച്ചത്. 'എകെജി സെന്ററിന് ബോംബെറിഞ്ഞത് വീരപ്പനോ റിപ്പർ ചന്ദ്രനോ മറ്റോ ആണോ' എന്നായിരുന്നു നെല്ലിക്കുന്നിന്‍റെ പരിഹാസം.
വീരപ്പനേയും റിപ്പർ ചന്ദ്രനെയും വരെ പിടികൂടിയ പൊലീസാണ് പ്രതികളെ തപ്പി നടക്കുന്നത്. രാത്രി നടന്ന സംഭവത്തിൽ പ്രതിയെ പിടിക്കാൻ പൊലീസിന് സമയം വേണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. രാത്രികാല മോഷ്ടാക്കൾക്കെല്ലാം കേരളം സേഫാണെന്നും എന്‍എ നെല്ലിക്കുന്ന് പരിഹസിച്ചു. മുംബൈയിൽ നിന്ന് അധോലോക സംഘങ്ങൾ അടക്കം കേരളത്തിലേക്ക് ഈ സാഹചര്യം മുതലാക്കാൻ എത്തിക്കൊണ്ടിരിക്കുകയാണെന്നും എംഎൽ എ പരിഹസിച്ചു.
Read More : "സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിക്കാനായില്ലല്ലോ" എകെജി സെന്‍റര്‍ ആക്രമണ കേസില്‍ ഇ പി ജയരാജന്‍
തുടര്‍ന്ന് സംസാരിച്ച കോങ്ങാട് എംഎൽഎ കെ ശാന്തകുമാരി എംഎ നെല്ലിക്കുന്നിന് മറുപടിയുമായെത്തി. എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയ ആളെ കൃത്യമായി പൊലീസ് കണ്ടെത്തുക തന്നെ ചെയ്യും. അതിലൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. മുംബൈയിൽ നിന്ന് അധോലോക സംഘങ്ങൾ കാസർകോടിന് വണ്ടി കയറുന്നുണ്ടെങ്കിൽ സംരക്ഷണം ഒരുക്കാൻ പിണറായിയുടെ പൊലീസ് ഉണ്ടാകുമെന്നും ശാന്തകുമാരി തിരിച്ചടിച്ചു.
Read More : എകെജി സെന്‍റർ ആക്രമണം: 11-ാം നാളും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്