ഒമാനിലെ ആശുപത്രിയിൽ അത്യാസന്ന നിലയിലായിരുന്ന നമ്പി രാജേഷിനടുത്തെത്താൻ ശ്രമിച്ച ഭാര്യക്ക് അതിന് സാധിക്കാതിരുന്നത് എയർ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ സമരം കാരണമായിരുന്നു
തിരുവനന്തപുരം: ഒമാനിൽ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്‍റെ കുടുംബത്തിന്‍റെ ആവശ്യത്തിൽ പ്രതികരിച്ച് എയർ ഇന്ത്യ എക്സ്പ്രസ് രംഗത്ത്. നമ്പി രാജേഷിന്‍റെ കുടുംബം ആവശ്യപ്പെട്ട കാര്യം പരിശോധിക്കുകയാണെന്നും തീരുമാനമെടുക്കാൻ കുറച്ചു കൂടി സമയം അനുവദിക്കണമെന്നുമാണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രതികരിച്ചത്. ഇക്കാര്യം വ്യക്തമാക്കി എയർ ഇന്ത്യ എക്സ്പ്രസ് നമ്പി രാജേഷിന്‍റെ കുടുംബത്തിന് ഇ - മെയിൽ സന്ദേശം അയക്കുകയും ചെയ്തു. ഒമാനിലെ ആശുപത്രിയിൽ അത്യാസന്ന നിലയിലായിരുന്ന നമ്പി രാജേഷിനടുത്തെത്താൻ ശ്രമിച്ച ഭാര്യക്ക് അതിന് സാധിക്കാതിരുന്നത് എയർ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ സമരം കാരണമായിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടി നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. നഷ്ടപരിഹാരം വേണമെന്ന് കാട്ടി കുടുംബം എയർ ഇന്ത്യ എക്സ്പ്രസിന് മെയിലും അയച്ചിരുന്നു. ഈ മെയിലിനോടാണ് കമ്പനി അധികൃതർ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.
റീമൽ ചുഴലിക്കാറ്റ് നാളെ കരതൊടും, ബംഗാളിലും ഒഡീഷയിലും ജാഗ്രത നിർദ്ദേശം; കേരളത്തിന് ഭീഷണിയില്ല
ഇക്കഴിഞ്ഞ ഏഴാം തിയതിയായിരുന്നു ഒമാനിലെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ കരമന സ്വദേശിയായ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ എട്ടിന് ഒമാനിലേക്ക് പുറപ്പെടാൻ ഭാര്യ അമൃത വിമാനടിക്കറ്റെടുത്തെങ്കിലും എയർ ഇന്ത്യാ എക്സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടർന്ന് യാത്ര മുടങ്ങി. വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം ആ സര്‍വീസും റദ്ദാക്കി. ഇതോടെ യാത്ര വീണ്ടും മുടങ്ങി. ഇതിനിടയിൽ 13 ന് രാവിലെയാണ് രോഗം മൂര്‍ച്ഛിച്ച് രാജേഷ് മരിച്ചത്.
നേരത്തെ എയർ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരവും മനുഷ്യത്വ രഹിതവുമായ വീഴ്ചയെന്ന് ചൂണ്ടികാട്ടി നമ്പി രാജേഷിന്‍റെ ഭാര്യ അമൃത മുഖ്യമന്ത്രി പിണറായി വിജയനടക്കം പരാതി നൽകിയിരുന്നു. അമൃതയും 2 മക്കളും മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് പരാതി നൽകിയത്. എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ ഭാഗത്ത് നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാൻ ഇടപെടണമെന്നതടക്കമുള്ള കാര്യങ്ങൾ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
