വടക്കഞ്ചേരി അപകടത്തിൽ മരിച്ചവരിൽ ദേശീയ ബാസ്കറ്റ് ബോൾ താരവും
ദേശീയ ബാസ്കറ്റ് ബോൾ താരം കൂടിയാണ് ഇദ്ദേഹം. ബന്ധുക്കളാണ് രോഹിതിന്റെ മൃതദേഹം കണ്ട് സ്ഥിരീകരിച്ചത്.
പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ചവരിൽ ദേശീയ ബാസ്കറ്റ് ബോൾ താരവും. തൃശൂർ ജില്ലയിലെ നടത്തറ സ്വദേശി രവിയുടെ മകനാണ് 24 കാരനായ രോഹിത്. കെ എസ് ആർ ടി സി ബസ്സിലെ യാത്രക്കാരനായിരുന്നു 24കാരനായ രോഹിത് രാജ്. ദേശീയ ബാസ്കറ്റ് ബോൾ താരം കൂടിയാണ് ഇദ്ദേഹം. ബന്ധുക്കളാണ് രോഹിതിന്റെ മൃതദേഹം കണ്ട് സ്ഥിരീകരിച്ചത്.
രാത്രി 12 മണിയോടെയാണ് ടൂറിസ്റ്റ് ബസ്സ് കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര - കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. ഒന്‍പത് പേരാണ് അപകടത്തില്‍ മരിച്ചത്. മരിച്ചവരിൽ അഞ്ച് പേർ വിദ്യാർത്ഥികളും, 3 പേർ കെഎസ്ആര്‍ടിസി യാത്രക്കാരും, ഒരാൾ അധ്യാപകനുമാണ്.
എൽന ജോസ് ക്രിസ്‍വിന്‍റ്, ദിവ്യ രാജേഷ് , അഞ്ജന അജിത്, ഇമ്മാനുവൽ, എന്നിവരാണ് മരിച്ച വിദ്യാർത്ഥികൾ. ദീപു , അനൂപ് , രോഹിത എന്നിവരാണ് കെഎസ്ആർടിസിയിലെ യാത്രക്കാർ. വിനോദയാത്രാ സംഘത്തിനൊപ്പമുണ്ടായിരുന്ന വിഷ്ണു ആണ് മരിച്ച അധ്യാപകൻ. കെഎസ്ആര്‍ടിസിയുടെ പിന്നിലേക്ക് ഇടിച്ചതിന് പിന്നാലെ ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞതാണ് അപകടത്തിന്‍റെ തോത് വര്‍ധിപ്പിച്ചത്. ടൂറിസ്റ്റ് ബസ് പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. സീറ്റുകളും മറ്റും പുറത്ത് വന്ന നിലയിലാണുള്ളത്. കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്.