വൈകീട്ടോടെ രണ്ട് പൊലീസുകാരെത്തി ഇവിടെ മീൻ വിൽപ്പന പാടില്ലെന്ന് അറിയിച്ചു. തുടർന്ന് തർക്കമായെന്നും മീൻ കുട്ട തട്ടിത്തെറിപ്പിച്ചെന്നുമാണ് മരിയ പുഷ്പത്തിന്റെ പരാതി
തിരുവനന്തപുരം: ആറ്റിങ്ങലിൽ അഞ്ചുതെങ്ങ് സ്വദേശി അൽഫോൺസയുടെ മീൻ കുട്ട തട്ടിത്തെറിപ്പിച്ച സംഭവം കെട്ടടങ്ങും മുന്നെ സമാനമായ പരാതിയുമായി കരമനയിലെ മീൻ വിൽപ്പനക്കാരി. കരമന പൊലീസിനെതിരെയാണ് മരിയ പുഷ്പം എന്ന മീൻവിൽപ്പനക്കാരിയുടെ മീൻ കുട്ട തട്ടിത്തെറിപ്പിച്ചതായി പരാതി ഉയർന്നിരിക്കുന്നത്.
കരമന പാലത്തിന് സമീപം മരിയ പുഷ്പം രാവിലെ മുതൽ മീൻ വിൽപ്പന നടത്തുന്നുണ്ടെന്നാണ് അവർ പറയുന്നത്. വൈകീട്ടോടെ രണ്ട് പൊലീസുകാരെത്തി ഇവിടെ മീൻ വിൽപ്പന പാടില്ലെന്ന് അറിയിച്ചു. തുടർന്ന് തർക്കമായെന്നും മീൻ കുട്ട തട്ടിത്തെറിപ്പിച്ചെന്നുമാണ് മരിയ പുഷ്പത്തിന്റെ പരാതി
ഇതോടെ ഇവരുടെ സ്ഥലമായ വലിയ തുറയിൽ നിന്ന് ആളുകളെത്തുകയും ഇവരോടൊപ്പം നാട്ടുകാരും ചേർന്ന് പൊലീസ് നടപടിക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തു. പിന്നാലെ പൊലീസ് എത്തി. ഇതോടെ കരമനയിൽ ഗതാഗതഗ തടസ്സമുണ്ടായി. തുടർന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷ്ണർ സംഭവ സ്ഥലത്തെത്തുകയും മരിയയോടെ സംസാരിക്കുകയും ചെയ്തു. വനിതാ പൊലീസ് എത്തി അവരെ അവിടെ നിന്ന് മാറ്റുകയാണ് ഒടുവിലുണ്ടായത്.
അതേസമയം തങ്ങളല്ല മീൻ കുട്ട തട്ടിത്തെറിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. ഇതോടെ ആരോപണത്തിൽ വ്യക്തത വരുത്താനാകുമെന്നാണ് കരുതുന്നത്.
ദിവസങ്ങൾക്ക് മുമ്പാണ് ആറ്റിങ്ങലിൽ മീൻ വിൽപ്പന നടത്തിയിരുന്ന അഞ്ചുതെങ്ങ് സ്വദേശിയായ അൽഫോൺസയുടെ മീൻ കുട്ട നഗരസഭാ ജീവനക്കാർ തട്ടിത്തെറിപ്പിച്ചത്. സംഭവം വിവാദമായതോടെ ജീവനക്കാരെ സസ്പെന്റ് ചെയ്തു. ഇതിന് പിന്നാലെ പ്രതിഷേധങ്ങളും സമരങ്ങളുമുണ്ടായി. മന്ത്രിമാരായ ആന്റണി രാജുവും വി ശിവൻ കുട്ടിയും നേരിട്ട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് ആക്ഷൻ കൌൺസിൽ സമരം പിൻവലിച്ചത്.
അൽഫോൺസയ്ക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസും പിൻവലിച്ചിരുന്നു. മീൻവിൽപ്പനക്കാർക്ക് സംരക്ഷണം നൽകുമെന്ന് മന്ത്രിതല ചർച്ചയിൽ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ മറ്റൊരു സംഭവം മന്ത്രി വി ശിവൻ കുട്ടിയുടെ സ്വന്തം മണ്ഡലത്തിൽ തന്നെ അരങ്ങേറിയിരിക്കുന്നത്.
