Asianet News MalayalamAsianet News Malayalam

എരുമേലിയിലെ ജനവാസപ്രദേശങ്ങൾ വനമേഖലയെന്ന് പുതിയ ഭൂപടത്തിലും, വൻ പ്രതിഷേധം, വനംവകുപ്പ് ബോർഡ് പിഴുതെറിഞ്ഞു

ഏയ്ഞ്ചൽവാലി, പമ്പാവാലി മേഖലകളാണ് പുതിയ ഭൂപടത്തിലും വനമേഖലയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിനെതിരെ രാവിലെ മുതൽ വലിയ പ്രതിഷേധമാണ് എരുമേലി എയ്ഞ്ചൽ വാലി പ്രദേശത്ത് ഉയരുന്നത്.

natives protest in kottayam erumeli over buffer zone new map
Author
First Published Dec 23, 2022, 9:49 AM IST

കോട്ടയം : ബഫർ സോൺ വിഷയത്തിൽ ആശങ്ക പരിഹരിക്കാൻ സർക്കാർ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചെങ്കിലും, പുതിയ ഭൂപടത്തിലും കോട്ടയം ജില്ലയിലെ ജനവാസ മേഖലകൾ വനമേഖലയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. എരുമേലി പഞ്ചായത്തിലെ ഏയ്ഞ്ചൽവാലി, പമ്പാവാലി മേഖലകളാണ് പുതിയ ഭൂപടത്തിലും വനമേഖലയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിനെതിരെ രാവിലെ മുതൽ വലിയ പ്രതിഷേധമാണ് എരുമേലി എയ്ഞ്ചൽ വാലി പ്രദേശത്ത് ഉയരുന്നത്.

പ്രതിഷേധിച്ചെത്തിയ നൂറ് കണക്കിന് പ്രദേശ വാസികൾ ചേർന്ന് വനംവകുപ്പിന്റെ ബോർഡുകൾ പിഴുതുമാറ്റി. ഇളകിമാറ്റിയ ബോർഡുമായി റേഞ്ച് ഓഫീസിന് മുന്നിൽ പ്രദേശവാസികളുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. അയ്യായിരത്തോളം ജനങ്ങൾ താമസിക്കുന്ന പ്രദേശമാണ് ഇവിടം. എന്നാൽ ഉപഗ്ര സർവേയിൽ ഏയ്ഞ്ചൽവാലിയിലെ പതിനൊന്നും പന്ത്രണ്ടും വാർഡുകൾ വനമേഖലയാണെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. അതായത് ബഫർ സോൺ മേഖലയല്ല. പകരം വനമേഖലയെന്ന് രേഖപ്പെടുത്തി. 

അയ്യായിരത്തോളം ജനങ്ങൾ താമസിക്കുന്ന പ്രദേശത്തെ വനമേഖലയായി രേഖപ്പെടുത്തിയതിനെതിരെ പ്രദേശത്ത് വലിയ പ്രതിഷേധമുണ്ടായി. രേഖപ്പെടുത്തിയതിലെ പിഴവെന്നും പരിഹരിക്കുമെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. പ്രശ്ന പരിഹാരത്തിന് വനംമന്ത്രിക്ക് പ്രദേശവാസികൾ നേരിട്ട് പരാതി നൽകി. ഇതിന് പിന്നാലെയാണ് പ്രസിദ്ധീകരിച്ച പുതിയ ഭൂപടത്തിലും ഈ മേഖലകൾ വനംമേഖലയിൽ തന്നെ ഉൾപ്പെടുത്തിയിരിക്കുന്നത്. 

ബഫർസോൺ : സർക്കാരിന് മുന്നിൽ പരാതി പ്രളയം, ഇത് വരെ കിട്ടിയത് 12000ലേറെ പരാതികൾ

ഭൂപടം പ്രസിദ്ധീകരിച്ചതിന് പിന്നാലെ ബഫർസോൺ പ്രശ്നത്തിൽ സർക്കാരിന് മുന്നിൽ പരാതി പ്രളയമാൺ്. 12000 ലേറെ പരാതികളാണ് ഇത് വരെ കിട്ടിയത്. ഉപഗ്രഹ സർവേ റിപ്പോർട്ടിന്മേലും ഇന്നലെ പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലുമാണ് പരാതികൾ. സ്വന്തം വീടുകളും കെട്ടിടങ്ങളും ബഫർ പരിധിയിൽ പെട്ടതിന്റെ ഫോട്ടോകൾ സഹിതമാണ് പല പരാതികളും. ജനുവരി 11 ന് സുപ്രീം കോടതി കേസ് പരിഗണിക്കും മുൻപ് ഫീൽഡ് സർവേ നടത്തി റിപ്പോർട്ടുകൾ പുതുക്കി നൽകണം എന്നതാണ് സർക്കാരിന് മുന്നിലെ വെല്ലുവിളി. 

Follow Us:
Download App:
  • android
  • ios