ഒക്ടോബർ 10ന് മെഴുകുതിരി വ്യാപാരത്തിനായി പരുമലയിലേക്ക് വന്ന സുഗതനെയും കുടുംബത്തെയും ചെങ്ങന്നൂർ കായംകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ നിന്ന് ഇറക്കിവിട്ടിരുന്നു
ആലപ്പുഴ: ഭിന്നശേഷിക്കാരന് നവ കേരള സദസിൽ വച്ച് ലൈസെൻസ് നൽകി. വെണ്മണി സ്വദേശിയായ സുഗതന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് ഭിന്നശേഷിക്കാർക്കുള്ള ലൈസെൻസ് നൽകിയത്. ഒക്ടോബർ 10ന് മെഴുകുതിരി വ്യാപാരത്തിനായി പരുമലയിലേക്ക് വന്ന സുഗതനെയും കുടുംബത്തെയും ചെങ്ങന്നൂർ കായംകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ നിന്ന് ഇറക്കിവിട്ടിരുന്നു. മാവേലിക്കര സ്റ്റാൻഡിൽ പോകാൻ കഴിയില്ലെന്ന് പറഞ്ഞ് ബസിൽ നിന്ന് ഇറക്കി വിടുകയായിരുന്നു.
തുടർന്ന് മാവേലിക്കര ജോയിന്റ് ആർടിഒക്ക് പരാതി നൽകിയിരുന്നു. ആർ ടി ഒ സജി പ്രസാദ് വീട്ടിലെത്തി കാര്യങ്ങൾ ചോദിച്ചറിയുകയും ലൈസൻസ് എടുക്കാൻ സഹായിക്കാമെന്ന് അറിയിക്കുകയുമായിരുന്നു. ലേണേഴ്സ് പാസായി കഴിഞ്ഞ ദിവസം ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയ സുഗതന് മാവേലിക്ക നവ കേരള സദസിൽ വച്ച് ലൈസൻസ് കൈമാറുകയായിരുന്നു. അതേസമയം, മാവേലിക്കര നിയോജക മണ്ഡലത്തിൽ നടന്ന നവകേരള സദസിൽ ആകെ ലഭിച്ചത് 4117 നിവേദനങ്ങളാണ്.
സദസ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് തന്നെ നിവേദനങ്ങൾ സ്വീകരിച്ചു തുടങ്ങിയിരുന്നു. 11 മണി മുതൽ തന്നെ നിരവധി പേർ നിവേദനവുമായി എത്തിത്തുടങ്ങി. സ്ത്രീകൾ, മുതിർന്ന പൗരന്മാർ ഭിന്നശേഷിക്കാർ എന്നിവർക്കായി പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിരുന്നു. 21 കൗണ്ടറുകളാണ് മുൻ നിശ്ചയിച്ചിരുന്നത് എങ്കിലും പിന്നീട് നാല് കൗണ്ടറുകൾ കൂടി അധികമായി പ്രവർത്തിച്ചു. നവകേരള സദസിന്‍റെ ഭാഗമായി ചെങ്ങന്നൂർ മണ്ഡലത്തിൽ നിന്ന് സ്വീകരിച്ചത് 4916 നിവേദനങ്ങളാണ്.
ആകെ 20 കൗണ്ടറുകളാണ് സജ്ജീകരിച്ചത്. സംശയങ്ങൾക്കും സേവനങ്ങൾക്കുമായി പ്രത്യേക ഹെല്പ് ഡെസ്‌ക്കുമുണ്ടായിരുന്നു. ഭിന്നശേഷിക്കാർ, വയോജനങ്ങൾ, സ്ത്രീകൾ എന്നിവർക്ക് മുൻഗണന നൽകി. ഉച്ചക്ക് 1മണി മുതലാണ് കൗണ്ടറുകളിൽ പരാതികൾ സ്വീകരിച്ചു തുടങ്ങിയത്. മുഖ്യമന്ത്രി വേദി വിട്ടു പോയതിന് ശേഷവും ഇതിനുള്ള സൗകര്യമുണ്ടായിരുന്നു. നിവേദനങ്ങൾ പരിശോധിച്ച് തുടർ നടപടികൾക്കായി ജില്ലതല മേധാവികൾക്ക് പോർട്ടലിലൂടെ നൽകും.
