വെടിവെച്ചത് തങ്ങളല്ലെന്ന് നാവികസേന വ്യക്തമാക്കി.  നാവികസേന ഉപയോഗിക്കുന്ന ബുള്ളറ്റല്ല ചിത്രത്തിലുള്ളത്. പൊലീസ് അന്വേഷിക്കട്ടെയെന്നും നാവികസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൊച്ചി: ഫോര്‍ട്ട്കൊച്ചിയില്‍ കടലില്‍വെച്ച് വെടിയേറ്റ സെബാസ്റ്റ്യൻ രക്ഷപ്പെട്ടത് തലനാരിഴക്കെന്ന് ദൃക്സാക്ഷി മൈക്കിൾ. ബോട്ടിൻ്റെ മധ്യഭാഗത്തായിരുന്നു സെബാസ്റ്റ്യൻ നിന്നിരുന്നത്. വെടിയുണ്ട ചെവിയിൽ കൊണ്ട് സെബാസ്റ്റ്യൻ മറിഞ്ഞു വീണു. ചെവി മുറിഞ്ഞു. അഞ്ച് തുന്നലിട്ടു. അതേസമയം, വെടിവെച്ചത് തങ്ങളല്ലെന്ന് നാവികസേന വ്യക്തമാക്കി. നാവികസേന ഉപയോഗിക്കുന്ന ബുള്ളറ്റല്ല ചിത്രത്തിലുള്ളത്. പൊലീസ് അന്വേഷിക്കട്ടെയെന്നും നാവികസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫയറിങ് പ്രാക്ടീസ് നടത്തുന്ന ബുള്ളറ്റല്ല ഇതെന്നും പരിശോധിച്ച ശേഷം നേവി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. കടലില്‍ നിന്ന് ഒന്നരക്കിലോമീറ്റര്‍ അകലെവെച്ചാണ് വെടിയേറ്റത്. ഈ സമയം, 32ഓളം പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നു. 

ഇന്നാണ് മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെ മത്സ്യത്തൊഴിലാളിക്ക് കടലില്‍വെച്ച് വെടിയേറ്റത്. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. ഇയാളുടെ ചെവിക്ക് പരിക്കേറ്റു. ബോട്ടില്‍ നിന്ന് വെടിയുണ്ട കണ്ടെത്തി. സെബാസ്റ്റ്യനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐഎന്‍എസ് ദ്രോണാചാര്യക്ക് സമീപത്തുനിന്നാണ് വെടിയേറ്റതെന്നും സൂചനയുണ്ട്. പൊലീസ് വിശദമായി അന്വേഷിക്കുമെന്ന് കോസ്റ്റൽ എസ്.എച്ച്.ഒ മാർട്ടിൻ സി.ജെ പറഞ്ഞു.