ദേശീയ നേതൃത്വം ശശീന്ദ്രൻ വിഭാഗത്തിന്റെ വാദങ്ങൾ മുഖവിലക്കെടുത്താണ് തീരുമാനമെടുക്കുന്നത്

തിരുവനന്തപുരം: പാലാ സീറ്റ് വിവാദത്തിൽ പിണങ്ങി എൻസിപി ഇടതുമുന്നണി വിടില്ല. പാർട്ടി ഇടതുമുന്നണി വിടുന്നതിനോട് എൻസിപി ദേശീയ നേതൃത്വത്തിന് താത്പര്യമില്ലെന്നാണ് വിവരം. ഈ സാഹചര്യത്തിൽ പാലാ എംഎൽഎ മാണി സി കാപ്പൻ മാത്രം മുന്നണി വിടാനാണ് സാധ്യത. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.

പാലാ സീറ്റിൽ ആരംഭിച്ച തർക്കം എൻസിപി മുന്നണി മാറ്റത്തിൽ എത്തി നിൽക്കവേ ദേശീയ നേതൃത്വം കടുത്ത ആശയക്കുഴപ്പത്തിലാണ്. മുന്നണി മാറ്റത്തിന് സന്നദ്ധമെന്ന് സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ മാസ്റ്റർ ദേശീയ നേതൃത്വത്തെ അറിയിച്ചെങ്കിലും മന്ത്രി എകെ ശശീന്ദ്രനെ കൂടി കേട്ട ശേഷമേ തീരുമാനമുണ്ടാകൂ എന്ന നിലപാടാണ് ദേശീയ അധ്യക്ഷൻ ശരദ് പവാർ സ്വീകരിച്ചത്. 

പാലാ സീറ്റിൽ മാത്രമേ തർക്കമുള്ളൂ എന്നും ഒരു സീറ്റിന്റെ പേരിൽ മുന്നണി വിടേണ്ട സാഹചര്യമില്ലെന്നുമുള്ള നിലപാടാണ് ഇടതോട് ചേർന്നു നിൽക്കുന്ന ശശീന്ദ്രൻ മുന്നോട്ട് വെച്ചിട്ടുള്ളത്. കേരളത്തിലെ പാർട്ടിയിലെ വലിയൊരു വിഭാഗം മുന്നണി വിടേണ്ടെന്ന നിലപാടിലാണെന്നും തുടർ ഭരണ സാധ്യതയടക്കം ഇത്തവണ നിലനിൽക്കുന്നുണ്ടെന്നുമാണ് ശശീന്ദ്രൻ വാദിക്കുന്നത്. ആ സാഹചര്യത്തിൽ ഒരു സീറ്റിന്റെ പേരിൽ പതിറ്റാണ്ടുകൾ നീണ്ട ബന്ധം അവസാനിപ്പിക്കുന്നത് ബുദ്ധിയല്ലെന്നും ശശീന്ദ്രൻ പറഞ്ഞുവെക്കുന്നു. മുന്നണി മാറ്റത്തിൽ ഇന്ന് തീരുമാനം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെ, ശശീന്ദ്രന്റെ വാക്കുകൾ കൂടി മുഖവിലയ്ക്കെടുത്താകാം ദേശീയ നേതൃത്വം പിന്നോട്ട് പോയതെന്നത് ശ്രദ്ധേയമാണ്.