കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തി. കുട്ടികളുടെ രണ്ട് കൈ ഒടിഞ്ഞതിലും ദുരൂഹതയുണ്ടെന്നാണ് പൊലീസ് നിഗമനം. കുഞ്ഞിന്‍റെ അമ്മയുടെ പങ്കാളി അഷ്ക്കറിനെതിരെ എസ്.സി/എസ്.ടി അക്രമ നിരോധന നിയമം ചുമത്തും.
തിരുവനന്തപുരം: നെടുമങ്ങാട് കൊല്ലപ്പെട്ട ഒന്നരവയസ്സുകാരൻ നേരിട്ടത് അതിക്രൂരമർദ്ദനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തി. കുട്ടികളുടെ രണ്ട് കൈ ഒടിഞ്ഞതിലും ദുരൂഹതയുണ്ടെന്നാണ് പൊലീസ് നിഗമനം. കുഞ്ഞിന്‍റെ അമ്മയുടെ പങ്കാളി അഷ്ക്കറിനെതിരെ എസ്.സി/എസ്.ടി അക്രമ നിരോധന നിയമം ചുമത്തും. റിമാൻഡിൽ കഴിയുന്ന അഷ്ക്കറിനെയും അഖിലയെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങും.
ഒന്നവയസ്സുകാരൻ അർഷിദ് അമ്മയിൽ നിന്നും അമ്മയുടെ പങ്കാളിയിൽ നിന്ന് മാസങ്ങളോളം നേരിട്ടത് അതിക്രൂരമായ മർദ്ദനമാണ്. അങ്ങനെയുണ്ടായ ക്ഷതവും ആന്തരിക രക്തസ്രാവുമാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോർട്ടത്തിന് ശേഷം ഡോക്ടറിൽ നിന്നും പൊലീസിന് ലഭിച്ച വിവരം. അഷ്ക്കറും കുട്ടിയുടെ അമ്മ അഖിലയും ഒരുമിച്ചുള്ള താമസത്തിന് ഒന്നരവയസ്സുകാരൻ തടസ്സമായി മാറിയതിനെ തുടർന്നാണ് കുട്ടിയെ ഉപദ്രവിച്ച് തുടങ്ങിയത്. അഷ്ക്കർ മർദ്ദിക്കുകയും കുഞ്ഞിനെ ഭിത്തിയിൽ ഇടിക്കുകയും ചെയ്യുമ്പോള്‍ അമ്മ അഖിലെ തടയുകയോ പൊലീസിനെ വിവരം അറിയിക്കുകയോ ചെയ്തില്ല. കുഞ്ഞിന്‍റെ രണ്ട് കൈകളും ഒടിഞ്ഞ് മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് ചികിത്സ തേടിയിരുന്നു. പടിയിൽ നിന്നും വീണതെന്നാണ് ആശുപത്രിയിൽ പറഞ്ഞിരുന്നത്. പക്ഷെ മർദ്ദനത്തിൽ കൈകള്‍ക്ക് പരിക്കേറ്റുവെന്നാണ് പൊലീസിന്‍റെ ഇപ്പോഴത്തെ സംശയം.
അഷ്ക്കറിനെതിരെ കൊലകുറ്റവും അഖിലക്കെതിരെ പ്രേരണകുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. അഷ്ക്കറിനെ എസ്-എസി.എസ്.ടി നിരോധന നിയമം ചുമത്തിയാൽ അന്വേഷണം നെടുമങ്ങാട് ഡിവൈഎസ്പിക്ക് കൈമാറും. അഷ്ക്കറിനെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. അഷ്ക്കറിന്‍റെ ആദ്യഭാര്യയെ മർദ്ദിച്ച് കോമ അവസ്ഥയിലാക്കിയെന്ന പരാതിയും ആദ്യത്തെ ഭാര്യയുടെ സഹോദരന്‍റെ മുങ്ങി മരണവും പൊലീസ് അന്വേഷിക്കും. വല്ലാത്ത ക്രിമിനൽ മനസിന് ഉടമയാണ് അഷ്ക്കറെന്ന പൊലീസ് പറയുന്നു.

