Asianet News MalayalamAsianet News Malayalam

നെടുമ്പാശേരി അപകടം: കുഴികൾ അടയ്ക്കാതിരുന്ന മഴ കാരണം; വീഴ്ച സമ്മതിച്ച് കരാർ കമ്പനി

മഴ മാറിയാൽ കൂടുതൽ ഉറപ്പുള്ള ബിറ്റുമിൻ ടാർ മിക്സ് ഉപയോഗിച്ച് കുഴികളടയ്ക്കുമെന്നും കരാറെടുത്ത കമ്പനിയുടെ പ്രതിനിധി

Nedumbasseri accident death Pothole removal delayed due to rain says contractors
Author
Kochi, First Published Aug 6, 2022, 6:07 PM IST

കൊച്ചി: നെടുമ്പാശേരിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് ഉണ്ടായ അപകടത്തെ തുടർന്ന് ഹോട്ടൽ തൊഴിലാളി മരിച്ച സംഭവത്തിൽ വീഴ്ച സമ്മതിച്ച് കരാറുകാർ. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് കരാർ എറ്റെടുത്തത്. കുഴി അടക്കുന്നതിൽ വീഴ്ച വന്നത് മഴ കാരണമാണെന്ന് കമ്പനിയുടെ ഡപ്യൂട്ടി ജനറൽ മാനേജർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ കുഴികൾ എല്ലാം അടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹാഷിമിന്റെ കുടുംബത്തെ സഹായിക്കുന്നതിൽ കമ്പനി മാനേജ്മെന്റ് തീരുമാനമെടുത്തിട്ടില്ലെന്നും മഴ മാറിയാൽ കൂടുതൽ ഉറപ്പുള്ള ബിറ്റുമിൻ ടാർ മിക്സ് ഉപയോഗിച്ച് കുഴികളടയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയപാതയിലെ കുഴി: പ്രതിപക്ഷ നേതാവ് നിലപാട് തിരുത്തണമെന്ന് മന്ത്രി റിയാസ്

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10.20 നാണ് അപകടം ഉണ്ടായത്. ഹോട്ടൽ ജീവനക്കാരനായ ഹാഷിമിന്റെ സ്കൂട്ടർ നെടുമ്പാശേരിക്ക് സമീപം ദേശീയപാതയിലെ വളവിനോട് ചേർന്നുണ്ടായിരുന്ന ഭീമൻ കുഴിയിൽ വീഴുകയായിരുന്നു. വാഹനത്തിൽ നിന്ന് തെറിച്ചുവീണ ഇദ്ദേഹം പിന്നാലെ വന്ന മറ്റൊരു വാഹനം ദേഹത്ത് കയറിയിറങ്ങിയതോടെ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഹാഷിമിനെ ഇടിച്ച വാഹനം നിർത്താതെ പോയി.

ദേശീയപാതയുടെ അറ്റകുറ്റപണികൾ കൃത്യമായി നടത്തിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന അപകട മരണമാണ് ഹാഷിമിന്റേത്.  മഴക്കാലം കഴിയുന്നത് വരെ കുഴിയടക്കാൻ കരാറുകാർ കാത്ത് നിൽക്കുന്നതാണ് പ്രശ്നം. ഹൈക്കോടതി വിമർശനം വന്നപ്പോൾ ചിലയിടങ്ങളിൽ കുഴിയടച്ചെങ്കിലും ഇത് ഇനിയും പൂർത്തിയാക്കിയില്ല. ദേശീയ പാതകളിലെ സ്ഥിതിയിൽ കേന്ദ്രസർക്കാരിനെ പ്രതിഷേധമറിയിക്കുകയാണ് സംസ്ഥാന സർക്കാരിന് മുന്നിൽ ഇനിയുള്ള വഴി. 

ദേശീയപാതയിലെ കുഴികൾ നികത്താൻ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി മുൻകൈ എടുക്കണം: റിയാസ്

ഹാഷിമിന്റെ മരണവുമായി ബന്ധപ്പെട്ട വാർത്ത ശ്രദ്ധയിൽ പെട്ടയുടനെ കേരള ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിഷയത്തിൽ ഇടപെട്ടു. കുഴികൾ അടയ്ക്കാൻ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യയുടെ കേരള റീജിയണല്‍ ഓഫീസര്‍ക്കും പാലക്കാട്ടെ പ്രോജക്ട് ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കാൻ അമിക്കസ്‌ ക്യൂറിയോട് അദ്ദേഹം ആവശ്യപ്പെട്ടു.

ദേശീയ പാതകളിൽ പോയി സംസ്ഥാന സർക്കാരിന് കുഴിയടക്കാനാകില്ലെന്നും ഹാഷിമിന്റെ മരണത്തിന് ഇടയായ അപകടത്തിന് കാരണക്കാരായ കരാറുകാർക്ക് എതിരെ കേസെടുക്കണമെന്നും മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ദേശീയപാത അതോറിറ്റിയെയും സംസ്ഥാന പൊതുമരാമത്ത് വകുപ്പിനെയും കുറ്റപ്പെടുത്തിയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തിയത്. പി ഡബ്ല്യു ഡി ഉദ്യോഗസ്ഥരാണ് പ്രവർത്തനം നടത്തേണ്ടതെന്ന് വിചിത്ര വാദമാണെന്ന് പ്രതിപക്ഷ നേതാവിനെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പ്രതിപക്ഷ നേതാവ് അറിയാതെ പറഞ്ഞതാണെങ്കിൽ തിരുത്തണം. എന്തിനാണ് അദ്ദേഹം ദേശീയപാത അതോറിറ്റിയെ സംരക്ഷിക്കുന്നത്? പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ബോധപൂർവം നടത്തിയതാണെങ്കിൽ ഒരു മരണത്തെ പോലും സർക്കാരിന് എതിരെ തിരിക്കാനുള്ള നീച ശ്രമമായി മാത്രമേ അതിനെ കാണാനാകൂ. ആലപ്പുഴയിലെ ദേശീയപാതയിൽ ഉണ്ടായ മരണത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വീകരിച്ച നിലപാട് ഇങ്ങനെ ആയിരുന്നില്ല. അന്ന് പ്രതിപക്ഷവും സർക്കാരും ഒന്നിച്ചു നിന്നു. ഇപ്പോഴത്തെ സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നടത്തിയ പ്രസ്താവന പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അപകടക്കുഴികൾക്ക് ഉത്തരവാദി ആര് ? ഹാഷിമിന്റെ മരണത്തിൽ ദേശീയപാതാ അതോരിറ്റിയെ കുറ്റപ്പെടുത്തി സംസ്ഥാന സർക്കാർ

Follow Us:
Download App:
  • android
  • ios