നീതു കുഞ്ഞിനെ തട്ടിയെടുത്തത് വ്യക്തിപരമായ ലക്ഷ്യങ്ങൾക്കെന്ന് എസ്.പി: അറസ്റ്റ് രേഖപ്പെടുത്തിയില്ല
അത് എന്താണെന്ന് ഇപ്പോൾ പറയാനാവില്ലെന്നും യുവതിയുടെ മൊഴികളിൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എസ്.പി വ്യക്തമാക്കി.
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്താതെ പൊലീസ്. കുഞ്ഞിനെ പ്രതിയായ നീതു ഒറ്റയ്ക്ക് തട്ടിയെടുത്തതാണെന്ന് കോട്ടയം എസ്.പി ഡി.ശിൽപ മാധ്യമങ്ങളോട് പറഞ്ഞു. ശിൽപയ്ക്ക് പിന്നിൽ മറ്റുറാക്കറ്റുകളോ ഒന്നും തന്നെയില്ല. വ്യക്തിപരമായ ചില കാര്യങ്ങൾക്ക് വേണ്ടിയാണ് നീതു കുഞ്ഞിനെ തട്ടിയെടുത്തത്. അത് എന്താണെന്ന് ഇപ്പോൾ പറയാനാവില്ലെന്നും യുവതിയുടെ മൊഴികളിൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എസ്.പി വ്യക്തമാക്കി. തട്ടിക്കൊണ്ടു പോയ കുഞ്ഞുമായോ അവരുടെ കുടുംബാംഗങ്ങളുമായോ യുവതിക്ക് യാതൊരു ബന്ധവുമില്ലെന്നും എസ്.പി കൂട്ടിച്ചേർത്തു.
എസ്.പിയുടെ വാക്കുകൾ -
കുട്ടിയെ നീതു തട്ടിയെടുത്തത് മറ്റാരുടേയും സഹായമില്ലാതെ ഒറ്റയ്ക്കാണ്. എന്തിന് വേണ്ടിയാണ് അവർ ഇത് ചെയ്തത് എന്ന കാര്യം ഇപ്പോൾ വ്യക്തമാക്കാൻ പറ്റില്ല. അവരുടെ മൊഴികളിൽ വളരെ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. ഈ യുവതിക്ക് പിന്നിൽ മറ്റു റാക്കറ്റുകളൊന്നുമില്ല. രണ്ട് ദിവസം മുൻപാണ് ഈ യുവതി ഹോട്ടലിൽ മുറിയെടുത്തത്. അവരുടെ കൂടെയുള്ളത് സ്വന്തം മകൻ തന്നെയാണ്. വ്യക്തിപരമായ ഒരു ആവശ്യത്തിനായാണ് യുവതി ഈ കുറ്റകൃത്യം ചെയ്തിരിക്കുന്നത്. അതേക്കുറിച്ച് അവർ നൽകിയ വിശദീകരണം പൊലീസ് പരിശോധിച്ചു വരികയാണ്. നിലവിൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയിലാണുള്ളത്