പാവറട്ടി കസ്റ്റഡി മരണം; എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് പ്രാഥമിക നിഗമനം
ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് എക്സൈസ് സംഘം രഞ്ജിത്തിനെ രണ്ടുകിലോ കഞ്ചാവുമായി ഗുരുവായൂരിൽ വച്ച് പിടികൂടിയത്. നാലരയോടെ പാവറട്ടിയിലെ ആശുപത്രിയിൽ എത്തിച്ചപ്പോൾ രഞ്ജിത്ത് മരിച്ചിരുന്നു.
തൃശ്ശൂര്‍: കഞ്ചാവ് കേസിലെ പ്രതി കസ്റ്റഡിയില്‍ ഇരിക്കെ മരിച്ച സംഭവത്തില്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് പ്രാഥമിക നിഗമനം. ജീപ്പിലുണ്ടായിരുന്ന അഞ്ച് എക്സൈസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് എക്സൈസ് വകുപ്പിന്‍റെ കണ്ടെത്തല്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷമായിരിക്കും അന്തിമ റിപ്പോര്‍ട്ട്. വകുപ്പുതല അന്വേഷണ റിപ്പോർട്ട് എക്സൈസ് കമ്മീഷണര്‍ക്ക് ഇന്ന് സമർപ്പിക്കുമെന്ന് എക്സൈസ് അഡീ. കമ്മീഷണർ ക്രിസ്റ്റി ഡാനിയേൽ പറഞ്ഞു.
ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് എക്സൈസ് സംഘം രഞ്ജിത്തിനെ രണ്ടുകിലോ കഞ്ചാവുമായി ഗുരുവായൂരിൽ വച്ച് പിടികൂടിയത്. നാലരയോടെ പാവറട്ടിയിലെ ആശുപത്രിയിൽ എത്തിച്ചപ്പോൾ രഞ്ജിത്ത് മരിച്ചിരുന്നു. അപസ്മാരത്തിന്‍റെ ലക്ഷണങ്ങൾ കാണിച്ചതിനാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും ജീപ്പിൽ നിന്നും രക്ഷപെട്ടോടാന്‍ പ്രതി ശ്രമിച്ചിരുന്നെന്നും നേരത്തെ എക്സൈസ് ഉദ്യോഗസ്ഥർ വിശദീകരിച്ചിരുന്നു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസ്.
അതേസമയം രഞ്ജിത്ത് കുമാറിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് 11 മണിയോടെ പാവറട്ടി പൊലീസിന് കൈമാറും. കസ്റ്റഡി മർദ്ദനം നടന്നിട്ടുണ്ടെന്ന് വ്യക്തമായാൽ രഞ്ജിത്തിനെ അറസ്റ്റ് ചെയ്ത എക്സൈസ് സംഘത്തെ പൊലീസ് ചോദ്യം ചെയ്തേക്കും. രഞ്ജിത്ത് കുമാറിന്‍റെ ശരീരത്തിൽ ക്ഷതങ്ങൾ ഉണ്ടെന്നും ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായതായാണ് സൂചന.