ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് ആരംഭിച്ചു

ആലപ്പുഴ: 71ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് ഒരുങ്ങി പുന്നമടക്കായൽ. ഓളപ്പരപ്പിലെ ജലരാജാവ് ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് ആരംഭിച്ചു. ആദ്യ ഹീറ്റ്സിൽ ചുണ്ടൻ കാരിച്ചാൽ ഒന്നാമതെത്തി. 4 മിനിട്ട് 30 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. വള്ളംകുളങ്ങര 5 മിനിട്ട് 18 സെക്കൻഡ്, കരുവാറ്റ ശ്രീവിനായകൻ 6 മിനിട്ട് 27 സെക്കൻഡ്, പാലാരിച്ചുണ്ടൻ 6 മിനിട്ട് 28 സെക്കൻഡ് എന്നീ സമയങ്ങളിലാണ് ആദ്യ ഹീറ്റ്സ് പൂർത്തിയാക്കിയത്. നാല് ട്രാക്കുകളിലായാണ് വള്ളങ്ങൾ അണിനിരക്കുന്നത്. ആറ് ഹീറ്റ്സ് മത്സരങ്ങളാണ് ഇത്തവണയുള്ളത്. പല ദേശങ്ങളിൽ നിന്നും വൻ ജനാവലിയാണ് നെഹ്റു ട്രോഫി വള്ളംകളിക്ക് സാക്ഷിയാകാനെത്തിയിരിക്കുന്നത്. വള്ളങ്ങളുടെ രണ്ടാം ഹീറ്റ്സ് മത്സരത്തിൽ നടുവിലേ പറമ്പനും മൂന്നാം ഹീറ്റ്സിൽ മേൽപ്പാടം ചുണ്ടൻ ഒന്നാമതെത്തി.

മത്സര വള്ളം കളിയിൽ 21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങളാണ് മത്സരിക്കുന്നത്. കുറ്റമറ്റ സ്റ്റാർട്ടിങ്ങും ഫിനിഷിങ്ങും ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഫലപ്രഖ്യാപനത്തെ കുറിച്ചുള്ള പരാതികൾ ഒഴിവാക്കാൻ ഇത്തവണ വെർച്ചൽ ലൈനോടുകൂടിയ ഫിനിഷിംഗ് സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.