നീല ഷർട്ട് ധരിച്ചൊരാളെ കടയിൽ കണ്ടു, അയാൾ രാജനൊപ്പമുണ്ടായിരുന്നു; വ്യാപാരിയുടെ മരണത്തിൽ നിർണായക വെളിപ്പെടുത്തൽ
കടയടക്കാൻ പോകുകയാണോയെന്ന് ഈ സമയത്ത് രാജനോട് ചോദിച്ചപ്പോൾ പുറത്ത് പോയി ഉടൻ മടങ്ങി വരുമെന്നാണ് മറുപടി നൽകിയതെന്നും അശോകൻ വിശദീകരിച്ചു.
കോഴിക്കോട് : വടകരയിലെ വ്യാപാരിയുടെ കൊലപാതകത്തിൽ നിർണായക വിവരം പുറത്ത്. കൊല്ലപ്പെട്ട രാജനൊപ്പം ഇന്നലെ ഒരാൾ രാത്രിയിൽ കടയിലുണ്ടായിരുന്നുവെന്ന് സമീപത്തെ കടയുടമ അശോകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നീല ഷർട്ട് ധരിച്ചയാളാണ് രാജനൊപ്പം കടയിൽ ഉണ്ടായിരുന്നത്. ഇയാളുടെ മുഖം വ്യക്തമായിരുന്നില്ല. രാത്രി ഞാൻ വൈകി കടപൂട്ടുന്ന സമയത്ത് രാജൻ വാഹനവുമായി പുറത്തേക്ക് പോകാനിറങ്ങി. കടയടക്കാൻ പോകുകയാണോയെന്ന് ഈ സമയത്ത് രാജനോട് ചോദിച്ചപ്പോൾ പുറത്ത് പോയി ഉടൻ മടങ്ങി വരുമെന്നാണ് മറുപടി നൽകിയതെന്നും അശോകൻ വിശദീകരിച്ചു. രാജൻ പുറത്തേക്കു പോയ സമയത്തും ഇയാൾ കടക്കുള്ളിൽ ഉണ്ടായിരുന്നുവെന്നും പിന്നീടെന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് വ്യക്തതയില്ലെന്നും അശോകൻ വിശദീകരിച്ചു.
അടക്കാത്തെരു പുതിയാപ്പ സ്വദേശി വടകരയിൽ പലവ്യഞ്ജന കട നടത്തുന്ന രാജൻ ( 62 ) നെയാണ് ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ കടക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മോഷണത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവമുണ്ടായത്. പതിവ് സമയം കഴിഞ്ഞിട്ടും രാജൻ രാത്രിയിൽ വീട്ടിലെത്താതിരുന്നതോടെ വീട്ടുകാർ അന്വേഷിച്ച് കടയിൽ എത്തിയപ്പോഴാണ് നിലത്ത് വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവൻ സ്വർണ ചെയിനും, മോതിരവും, കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടിട്ടുണ്ട്. കഴുത്തിലും, മുഖത്തും, വിരലുകളിലും പരിക്കേറ്റ പാടുകളുണ്ട്. ഇയാളുടെ മോട്ടോർ ബൈക്കും കാണാതായി. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണവുമായി മുന്നോട്ട് പോകുകയാണ് പൊലീസ്.
കോഴിക്കോട്ട് വ്യാപാരിയെ കൊന്ന് സ്വർണ്ണവും പണവും ബൈക്കും കവർന്നു, കൊലപാതകം നടന്നത് കടക്കുള്ളിൽവെച്ച്