നേമം റെയിൽവേ ടെർമിനൽ പദ്ധതി നിശ്ചലം: പദ്ധതി ഉപേക്ഷിക്കുമെന്ന് ആശങ്ക
സ്ഥലമേറ്റെടുപ്പ് എങ്ങുമെത്താത്തതിനാല്‍ പദ്ധതി തുടങ്ങിയേടത്ത് തന്നെ നില്‍ക്കുകയാണ്.
തിരുവനന്തപുരം: നേമം റെയില്‍വേ ടെര്‍മിനല്‍ പദ്ധതിക്ക് കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ ഗതി വന്നേക്കുമെന്ന ആശങ്ക ശക്തമാകുന്നു. സ്ഥലമേറ്റെടുപ്പ് നീണ്ടുപോകാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. തറക്കല്ലിട്ട് ഒന്നര വർഷം പിന്നിടുമ്പോഴും പദ്ധതി തുടങ്ങിയേടത്ത് തന്നെ നില്‍ക്കുകയാണ്.
2019 മാർച്ച് 7-നാണ് നേമം പദ്ധതിയുടെ ഒന്നാംഘട്ട നിര്‍മ്മാണത്തിന് തറക്കല്ലിട്ടത്. വിശദ പദ്ധതി രേഖയും തയ്യാറാക്കി. റെയില്‍വേയുടെ നിര്‍മ്മാണ വിഭാഗം പ്രാഥമിക ഘട്ടമെന്ന നിലക്ക് രണ്ട് പ്ളാറ്റ്ഫോമുകളുടെ വികസനത്തിന് തുടക്കമിട്ടു. പക്ഷെ സ്ഥലമേറ്റെടുപ്പ് എങ്ങുമെത്താത്തതിനാല്‍ പദ്ധതി തുടങ്ങിയേടത്ത് തന്നെ നില്‍ക്കുകയാണ്.
സ്ഥലമേറ്റെടുപ്പിന് 207 കോടി അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര റെയില്‍വേ മന്ത്രിക്കും റെയില്‍വേ ബോർഡിനും കത്ത് നല്‍കിയെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. അങ്കമാലി ശബരി റെയല്‍ പദ്ധതി മരവിപ്പിച്ചതിനാല്‍, അതിന് അനുവദിച്ച 48 കോടി രൂപ നേമത്തിന് വകയിരുത്താന്‍ റെയില്‍വേ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ പ്രാദേശിക രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം സ്ഥലമേറ്റെടുപ്പ് നീളുകയാണ്
മറ്റ് സംസ്ഥാനങ്ങള്‍ റെയില്‍വേ പദ്ധതികള്‍ക്ക് സൗജ്ന്യമായി ഭൂമി അനുവദിക്കുകയും പദ്ധതി ചലവിന്‍റെ പകുതി വഹിക്കുന്നുവെന്നുമാണ് റെയില്‍വേയുടെ നിലപാട്. ശബരി പദ്ധതിയുടെ മരവപ്പിച്ച ഫണ്ട് നേമത്തിന് വിനിയോഗിച്ചില്ലെങ്കില്‍ അത് തമിഴ്നാട്ടിലക്ക് വകയിരുത്തിയേക്കും. .കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചതുപോലെ നേമം പദ്ധതിയും ഉപേക്ഷിച്ചേക്കുമെന്ന ആശങ്ക ശക്തമാവുകയാണ്