'പുതിയ കേസുകൾ സരിതയെ പോലുള്ള മഹത് വ്യക്തികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ': സ്വപ്ന
ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിൽ തത്ക്കാലം ഹാജരാകില്ലെന്ന് സ്വർണ്ണക്കേസ് പ്രതി സ്വപ്ന സുരേഷ്.
തിരുവനന്തപുരം : ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിൽ തത്ക്കാലം ഹാജരാകില്ലെന്ന് സ്വർണ്ണക്കേസ് പ്രതി സ്വപ്ന സുരേഷ്. എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരായി മൊഴി നൽകേണ്ടതുണ്ടെന്നും അതിനാൽ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാനാകില്ലെന്നും സ്വപ്ന വ്യക്തമാക്കി. ഗൂഡാലോചന കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിൽ ആശങ്കയില്ല. സരിതാ നായരെ ജയിലിൽ വച്ച് ഒരു തവണ കണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ സ്വപ്ന, സരിതയെ പോലുള്ള മഹത് വ്യക്തികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസുകളെടുക്കുന്നതെന്നും കുറ്റപ്പെടുത്തി.
സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‍ന സുരേഷിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡിയും ക്രൈംബ്രാഞ്ചും ആവശ്യപ്പെട്ടിരുന്നു. രണ്ട് അന്വേഷണ ഏജൻസികളും ഇക്കാര്യമാവശ്യപ്പെട്ട് നോട്ടീസും നൽകി. തുടർന്ന് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരാകാൻ സ്വപ്ന തീരുമാനിച്ചത്.
അതേ സമയം, മുൻകൂ൪ ജാമ്യാപേക്ഷയുമായി വീണ്ടും സ്വപ്‍ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. ഗൂഢാലോചന കേസില്‍ വ്യാജ രേഖ ഉണ്ടാക്കി എന്നതടക്ക൦ മൂന്ന് ജാമ്യമില്ലാ വകുപ്പുകൾ കൂടി തനിക്കെതിരെ ചുമത്തിയെന്നും അന്വേഷണ സംഘം അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും സ്വപ്‍ന ഹർജിയിൽ പറയുന്നു.
'മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴി മുക്കി', കസ്റ്റംസിനെതിരെ ആർഎസ്എസ് വാരികയിൽ ലേഖനം
സ്വർണ്ണക്കടത്ത് അന്വേഷണത്തിൽ കസ്റ്റംസിനെതിരെ ഗുരുതര ആരോപണവുമായി ആർഎസ്എസ് വാരികയിൽ ലേഖനം. മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴി കസ്റ്റംസിലെ ഇടത് സാഹയാത്രികർ മുക്കിയെന്നാണ് കേസരിയിലെ കുറ്റപ്പെടുത്തൽ. സംസ്ഥാന ബിജെപി നേതൃത്വം മാറ്റി നിർത്തിയ മുൻ വക്താവ് പി.ആർ ശിവശങ്കറിൻറെ കവർസ്റ്റോറിയിലാണ് വിമർശനമെന്നതും പ്രധാനമാണ്. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിക്കെതിരായ സ്വപ്നസുരേഷിൻറെ വെളിപ്പെടുത്തലിൽ ദേശീയ അന്വേഷണ ഏജൻസികൾ എന്ത് ചെയ്തുവെന്നാണ് പ്രതിപക്ഷം ആവർത്തിക്കുന്ന പ്രധാന ചോദ്യം. രണ്ടാം സ്വർണ്ണക്കടത്ത് വിവാദത്തിലും സിപിഎമ്മും ബിജെപിയും തമ്മിൽ ഒത്ത് തീർപ്പുണ്ടായെന്ന പ്രതിപക്ഷ ആരോപണം മുറുകുമ്പോഴാണ് ആർഎസ്എസ് വാരിക കംസ്റ്റസിനെതിരെ രംഗത്തുവന്നത്.
'മാരീചൻ വെറുമൊരു മാനല്ലെന്ന' ശിവശങ്കറിൻറെ കവർസ്റ്റോറി കസ്റ്റംസിനെതിരെ ഉന്നയിക്കുന്നത് ഗുരുതര ആരോപണമാണ്. 'ബിരിയാണി നയതന്ത്ര' തെളിവുകൾ കസ്റ്റംസിലെ ഇടത് സഹയാത്രികർ നശിപ്പിക്കുകയോ മുക്കുകയോ ചെയ്തെന്നാണ് ലേഖനത്തിലെ പ്രധാന ആരോപണം. കൂടുതൽ ഇവിടെ വായിക്കാം