കായിക- യുവജനക്ഷേമ വകുപ്പിന് പുറമെ മൃഗസംരക്ഷണ വകുപ്പിൻറെയും ക്ഷീരവികസന വകുപ്പിൻറെയും ചുമതല കൂടിയാണ് ശിവശങ്കറിന് നൽകിയത്.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ (Kerala CM ) വിശ്വസ്തർക്ക് കൂടുതൽ പദവി നൽകിക്കൊണ്ട് ഐഎഎസ് (IAS) തലപ്പത്ത് അഴിച്ചുപണി. സ്വർണ്ണക്കടത്ത് വിവാദത്തിൽ പെട്ട് സസ്പെൻഷനിലായി അടുത്തിടെ തിരിച്ചെത്തിയ മുഖ്യമന്ത്രിയുടെ വിശ്വസ്തൻ എം ശിവശങ്കറിന് കൂടുതൽ ചുമതല നൽകി. കായിക- യുവജനക്ഷേമ വകുപ്പിന് പുറമെ മൃഗസംരക്ഷണ വകുപ്പിൻറെയും ക്ഷീരവികസന വകുപ്പിൻറെയും ചുമതല കൂടിയാണ് ശിവശങ്കറിന് നൽകിയത്.
54 ദിവസത്തെ ഇടവേളക്ക് ശേഷം കെ ആർ ജ്യോതിലാൽ വീണ്ടും പൊതുഭരണവകുപ്പിൻറെ തലപ്പത്തെത്തി. ഗവർണ്ണറുടെ പേഴ്സനൽ സ്റ്റാഫിൽ ഹരി എസ് കർത്തായുടെ നിയമനം കടുത്ത വിയോജിപ്പുകളോടെ അംഗീകരിച്ച് പൊതുഭരണവകുപ്പ് സെക്രട്ടറിയായിരുന്ന ജ്യോതിലാൽ രാജ്ഭവന് കത്ത് നൽകിയത് വിവാദമായിരുന്നു. ഇതിൽ പ്രതിഷേധിച്ച് നിയമസഭ ചേരാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ ഗവർണ്ണർ വിസമ്മതിച്ചത് കടുത്ത പ്രതിസന്ധിയുണ്ടാക്കി. സർക്കാർ നിലപാടാണ് ജ്യോതിലാൽ അറിയിച്ചതെങ്കിലും ജ്യോതിലാലിനെ മാറ്റി സർക്കാർ അനുനയത്തിലെത്തുകയായിരുന്നു. വീണ്ടും ഗവർണ്ണറുടെ അതൃപ്തി ഒഴിവാക്കാൻ ഗവർണ്ണറെ മുൻകൂട്ടി അറിയിച്ച ശേഷമാണ് ജ്യോതിലാലിനെ പഴയ കസേരയിലേക്ക് സർക്കാർ എത്തിച്ചത്.
ബിശ്വനാഥ് സിൻഹക്ക് ഐടി വകുപ്പിന് പുറമെ ആസൂത്രണ ബോർഡിൻറെ ചുമതല കൂടി കിട്ടി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആയി ടിങ്കു ബിസ്വാളിനെ നിയമിച്ചു. ടിവി അനുപമ അധികമായി വഹിച്ചിരുന്ന വനിതാ ശിശുക്ഷേമ ഡയറക്ടർ തസ്തികയിലേക്ക് അവധി കഴിഞ്ഞ് തിരിച്ചെത്തിയ ജി പ്രിയങ്കയെ നിയമിച്ചു.
പ്രാദേശിക സിപിഎം നേതാക്കളുടെ ഭീഷണി; തൃശ്ശൂരിൽ മുൻ സിഐടിയു പ്രവർത്തകൻ ആത്മഹത്യ ചെയ്തു
