തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സംഭരണത്തിന് പുതിയ പ്ലാന്റ് ഉടൻ വേണം; ജില്ലാ കളക്ടർ
പുതിയ പ്ലാന്റ് 21ദിവസത്തിനകം പൂർത്തിയാക്കണമെന്ന് ജില്ലാ കലക്ടർ നവ ജ്യോത് ഖോസ നിർദ്ദേശം നൽകി. ഇതിനായി ദുരന്ത നിവാരണ നിയമ പ്രകാരം ഉത്തരവ് ഇറക്കി.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെഡിക്കൽ ഓക്സിജൻ സംഭരണത്തിന് വേണ്ടിയുള്ള പുതിയ പ്ലാന്റ് 21ദിവസത്തിനകം പൂർത്തിയാക്കണമെന്ന് ജില്ലാ കലക്ടർ നവ ജ്യോത് ഖോസ നിർദ്ദേശം നൽകി. ഇതിനായി ദുരന്ത നിവാരണ നിയമ പ്രകാരം ഉത്തരവ് ഇറക്കി.
അതേസമയം, രോഗിയെ പുഴുവരിച്ച സംഭവത്തിൽ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് രണ്ട് മണിക്കൂർ ഒപി ബഹിഷ്കരിച്ച് സമരത്തിലുള്ള സർക്കാർ ഡോക്ടർമാരുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ ചർച്ച നടത്തുന്നു. മുഴുവൻ മെഡിക്കൽ കോളേജുകളിലും ഓൺലൈൻ ക്ലാസുകൾ നിർത്തി വച്ചാണ് ഇന്ന് ഡോക്ടർമാർ സമരം ചെയ്യുന്നത്. തിരുവനന്തപുരത്തെ നോഡൽ ഓഫീസർ ഡോ. അരുണയെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ കൊവിഡ് നോഡൽ ഓഫീസർമാരുടെ പദവി ഡോക്ടർമാർ കൂട്ടത്തോടെ രാജി വച്ചിരുന്നു. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തിന്‍റെ ഏകോപനം തന്നെ താളം തെറ്റിയതോടെയാണ്, സർക്കാർ സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറായത്.
കെജിഎംസിടിഎ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തുന്ന റിലേ നിരാഹാര സത്യാഗ്രഹം ഇന്നവസാനിക്കുന്നതിന് മുന്നോടിയായാണ് ഡോക്ടർമാർ സമരം ശക്തമാക്കിയത്. ഇന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ നാളെ മുതൽ അനിശ്ചിത കാലത്തേക്ക് ഒപി ബഹിഷ്കരണം തുടരാനാണ് തീരുമാനം. ആരോഗ്യപ്രവർത്തകരുടെ പ്രത്യേക അവധി റദ്ദാക്കിയതിലും വലിയ പ്രതിഷേധമാണ് ഉള്ളത്. ഇക്കാര്യത്തിൽ നഴ്സുമാരുടെ സംഘടനയായ കെജിഎൻഎ ഇന്നലെ തുടങ്ങിയ അനിശ്ചിതകാല സത്യഗ്രഹസമരവും തുടരുകയാണ്. അതേസമയം ആദ്യ ചർച്ചയ്ക്ക് ശേഷം സർക്കാർ ഇതുവരെ സമരങ്ങൾ അവസാനിപ്പിക്കുന്നതിന് വേണ്ടി ഇടപെട്ടിട്ടില്ല.