രാത്രിയില്‍ തോഴിലാളികള്‍ അക്രമം നടത്താനിടയായ സാഹചര്യം,തൊഴിലാളികളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, എന്നിവയും അന്വേഷണ പരിധിയില്‍ വരും

കിഴക്കമ്പലം: കിഴക്കമ്പലത്ത് (kizhakkambalam)കിറ്റക്സ്(kitex) തൊഴിലാളികള്‍ പോലീസിനെ(police) അക്രമിച്ച സംഭവത്തില്‍ പ്രത്യേക സംഘം (special police team)ഇന്ന് അന്വേഷണമാരംഭിക്കും. പെരുമ്പാവൂര്‍ എ എസ് പി അനൂജ് പലിവാലിന്‍റെ നേതൃത്വത്തില്‍ രണ്ട് ഇന്‍സ്പക്ടര്‍മാരും ഏഴു സബ് ഇന്‍സ്പക്ടര്‍മാരുടമടങ്ങിയ 19 അംഗസംഘമാണ് അന്വേഷിക്കുന്നത്. നിലവില്‍ 164 പേരാണ് അറസ്റ്റിലായിരിക്കുന്നത്. കൂടുതല്‍ പ്രതികളുണ്ടെന്നാണ് പോലീസ് കിട്ടുന്ന വിവരം. ഇവരെ കണ്ടെത്തുന്നതിനായി സിസിടിവി മൊബൈല്‍ ദൃശ്യങ്ങള്‍ പരിശോധിക്കും. 

Add Asianetnews as a Preferred SourcegooglePreferred

കമ്പനിയില്‍ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. രാത്രിയില്‍ തോഴിലാളികള്‍ അക്രമം നടത്താനിടയായ സാഹചര്യം,തൊഴിലാളികളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, എന്നിവയും അന്വേഷണ പരിധിയില്‍ വരും. സംഭവത്തില്‍ തൊഴില്‍ വകുപ്പും നടപടി തുടങ്ങി.

തൊഴിലാളികളെകുറിച്ചും അവര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളെകുറിച്ചും വിവരം നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ ലേബര്‍ ഓഫീസര്‍ കിറ്റക്സിന് കത്ത് നല്‍കിയിട്ടുണ്ട്. ഇതിന്‍റെ മറുപടി ലഭിച്ച ശേഷമായിരിക്കും തുടര്‍ന്നുള്ള നടപടികള്‍. ഇതിനിടെ അറസ്റ്റിലായവര്‍ക്ക് എങ്ങനെ നിയമസഹായം നല്‍കാമെന്നതിനെകുറിച്ച് ഇന്ന് കിറ്റകസ് തീരുമാനമെടുക്കും. 151 പേര്‍ നിരപരാധികളാണെന്നും ഇവര്‍ക്ക് നിയമസഹായം നല്‍കുമെന്നും കിറ്റക്സ് എംഡി സാബു ജേക്കബ് ഇന്നലെ അറിയിച്ചിരുന്നു.

 കിഴക്കമ്പലത്തെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പോര് മുറുകുന്നു. സംഭവത്തിന്‍റെ പേരിൽ കിറ്റെക്സിനേയും ട്വന്‍റി ട്വന്‍റിയേയും ഇല്ലാതാക്കാൻ മുന്നണികൾ മത്സരിക്കുകയാണെന്നാരോപിച്ച് കിറ്റെക്സ് എം ഡി തന്നെ രംഗത്തെത്തിയിരുന്നു. എന്നാൽ അതിഥിത്തൊഴിലാളികളെ മുന്നിൽ നിർത്തി കിറ്റെക്സും ട്വന്‍റി ട്വന്റിയും വിലപേശുകയാണെന്നാണ് പ്രത്യാരോപണം.

കിഴക്കമ്പലത്തെ അക്രമസംഭവങ്ങളുടെ പേരിൽ കിറ്റെക്സ് കമ്പനിയും ട്വന്‍റി ട്വന്‍റിയും പ്രതിരോധത്തിലായ ഘട്ടത്തിലാണ് സാബു ജേക്കബ് ദുരൂഹത ആരോപിച്ച് രംഗത്തെത്തിയത്. അതിഥിത്തൊഴിലാളികളെയടക്കം പിന്തുണച്ചും പൊലീസിനെ ആക്രമിച്ചുമാണ് ഈ നീക്കം. അതുവഴി ഇപ്പോഴത്തെ സംഭവങ്ങളൊക്കെയും ആസൂത്രിതമാണെന്നും പൊലീസിനെയടക്കം ഉപയോഗപ്പെടുത്തി കിറ്റെക്സിനെ ഇല്ലാതാക്കാനുളള സ‍ർക്കാർ അറിവോടെ നടന്ന ഇടപെടലെന്നുമാണ് വ്യാഖ്യാനിക്കുന്നത്. അക്രമത്തിൽ അപരിചിതരെത്തിയെന്നുളള ആരോപണം ഇതിന്‍റെ മൂർച്ച കടുപ്പിക്കാൻ കൂടിയാണ്. എന്നാൽ കിറ്റെക്സ് എംഡിയുടെ ഇടതുവിരുദ്ധ മനോഭാവമാണ് പുറത്തുവരുന്നതെന്ന് പറഞ്ഞ് പ്രതിരോധിക്കാനാണ് സർക്കാരിന്‍റെയും സിപിഎമ്മിന്‍റെയും ശ്രമം.