ക്രിമിനൽ കോടതികളിൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നവർ സ്വന്തം പേരിലുള്ള മറ്റ് ക്രിമിനൽ കേസുകളുടെ വിവരങ്ങളും നൽകണമെന്ന നിബന്ധന വരുന്നു
കൊച്ചി: ക്രിമിനൽ കോടതികളിൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നവർ സ്വന്തം പേരിലുള്ള മറ്റ് ക്രിമിനൽ കേസുകളുടെ വിവരങ്ങളും നൽകണമെന്ന നിബന്ധന വരുന്നു. സുപ്രീം കോടതി വിധിയെ തുടർന്നാണ് സംസ്ഥാനത്തും ഈ പുതിയ സംവിധാനം നടപ്പാക്കുന്നത്. ജാമ്യാപേക്ഷ നൽകുന്നവർക്ക് എതിരെ മറ്റ് കേസുകളുണ്ടോ, വാറന്‍റ് ഉൾപ്പെടെ നടപടികളുണ്ടോ, പ്രഖ്യാപിത കുറ്റവാളിയാണോ തുടങ്ങിയ കാര്യങ്ങൾ വെളിപ്പെടുത്തണമെന്ന വ്യവസ്ഥ നിർബന്ധമാക്കാൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിമാർക്ക് ഹൈക്കോടതി നോട്ടിസ് നൽകി.
ഇത് സംബന്ധിച്ച് ബാർ അസോസിയേഷനുകൾക്ക് ജഡ്ജിമാർ അറിയിപ്പ് നൽകുന്ന മുറയ്ക്കാണ് നിയമം പ്രാബല്യത്തിൽ വരിക. ജാമ്യാപേക്ഷ നൽകിയിരിക്കുന്ന കേസിന്‍റെ വിവരങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകൾ, ലഭിക്കാവുന്ന പരമാവധി ശിക്ഷ, അന്വേഷണം, കുറ്റപത്രം, വിചാരണ, സാക്ഷി വിസ്താരം എന്നിവ ഏത് ഘട്ടത്തിലാണെന്നതും വ്യക്തമാക്കണം. കൂടാതെ, മറ്റ് കേസുകളുടെ വിവരങ്ങളിൽ ശിക്ഷിക്കപ്പെട്ടോ വിട്ടയച്ചോ എന്നതടക്കമുള്ള വിവരങ്ങളും കേസ് ഏത് ഘട്ടത്തിലാണ് എന്നതും അറിയിക്കണം. കോടതികൾ നിശ്ചയിക്കുന്ന രീതിയിൽ സത്യവാങ്മൂലം അല്ലെങ്കിൽ മറ്റ് മാർഗങ്ങൾ ഉപയോഗിച്ച് ഈ വിവരങ്ങൾ സമർപ്പിക്കാമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.



