പത്ത് വില്ലേജ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റം റദ്ദാക്കാമെന്ന് കോഴിക്കോട് കളക്ടര്‍ ഉറപ്പുനല്‍കിയെന്ന് എന്‍ജിഒ യൂണിയന്‍ അറിയിച്ചു

കോഴിക്കോട്: റവന്യൂവകുപ്പിലെ സ്ഥലംമാറ്റത്തിന് എതിരെ കോഴിക്കോട് കളക്ടറേറ്റില്‍ (Kozhikode Collectorate) എന്‍ജിഒ യൂണിയന്‍ ദിവസങ്ങളായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. വില്ലേജ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റം റദ്ദാക്കാമെന്ന് കോഴിക്കോട് കളക്ടര്‍ ഉറപ്പുനല്‍കിയതോടെയാണ് സമരം അവസാനിപ്പിക്കുന്നത്. പത്ത് വില്ലേജ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റം റദ്ദാക്കാമെന്ന് കോഴിക്കോട് കളക്ടര്‍ ഉറപ്പുനല്‍കിയെന്ന് എന്‍ജിഒ യൂണിയന്‍ അറിയിച്ചു. 

കളക്ടറില്‍ നിന്ന് ഉറപ്പ് ലഭിച്ചതോടെ എന്‍ജിഒ യൂണിയന്‍ സമരം നിര്‍ത്തി. ഒരുമണിക്കറിനുള്ളില്‍ കൊടിതോരണങ്ങള്‍ മാറ്റുമെന്നും യൂണിയന്‍ അറിയിച്ചു. എന്നാല്‍ സിപിഎം അനുകൂല സംഘടനയായ എന്‍ജിഒ യൂണിയന് എതിരെ രംഗത്ത് വന്നിരിക്കുകയാണ് ജോയിന്‍റ് കൌണ്‍സില്‍. എന്‍ജിഒ യൂണിയന്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് ജോയിന്‍റ് കൌണ്‍സില്‍ ആവശ്യപ്പെട്ടു. അഞ്ചുപേരുടെ സ്ഥലംമാറ്റമാണ് റദ്ദാക്കിയതെന്നും ഇതിനാണ് ഇത്രയും ദിവസം കളക്ടറേറ്റ് സ്തംഭിപ്പിച്ചതെന്നും ജോയിന്‍റ് കൌണ്‍സില്‍ കുറ്റപ്പെടുത്തി. സമരം അനാവശ്യമാണെന്നായിരുന്നു സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലിന്റെ തുടക്കം മുതലുള്ള നിലപാട്.

ഇന്നലെ രണ്ട് തവണ സമരക്കാരുമായി കളക്ടർ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഉത്തരവ് റദ്ദാക്കാനാകില്ലെന്ന് ഉറച്ച നിലപാടിലായിരുന്നു കളക്ടര്‍. ഉത്തരവ് താല്‍കാലികമായി മരവിപ്പിച്ച് സ്ഥലം മാറ്റപ്പെട്ട ചില ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന പരിഗണിക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടെങ്കിലും അതും കളക്ടർ അനുവദിച്ചില്ല. ഇതോടെ സമരം കടുപ്പിക്കാനുളളള നീക്കത്തിലായിരുന്നു എന്‍ജിഒ യൂണിയന്‍. ഇതിന് പിന്നാലെയാണ് കാര്യങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക് എത്തിയത്.

YouTube video player

  • ഹരിദാസന്‍റെ ശരീരത്തിൽ മാരകമായ മുറിവുകൾ; മരണ കാരണം അമിത രക്തസ്രാവമെന്ന് കണ്ടെത്തൽ

കണ്ണൂർ: കണ്ണൂരിൽ വെട്ടേറ്റ് കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ഹരിദാസന്‍റെ മരണകാരണം അമിത രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇരുപതിലധികം വെട്ടുകൾ ശരീരത്തിലേറ്റിരുന്നു. വലതു കാലിൽ മാരകമായ നാല് വെട്ടുകളുണ്ടായിരുന്നു. തുടയ്ക്കും വെട്ടേറ്റു. ഇരു കൈകളിലും ഗുരുതരമായി പരുക്കേറ്റെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ പുന്നോൽ കെവി ഹൗസിൽ വിമിൻ, പുന്നോൽ ദേവി കൃപ വീട്ടിൽ അമൽ മനോഹരൻ, ഗോപാൽ പേട്ട സ്വദേശി സുനേഷ്, കൊമ്മൽവയൽ സ്വദേശി ലിജേഷ് എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

കൊമ്മൽ വാർഡ് കൗൺസിലർ ആയ ലിജേഷ് ബി ജെ പി മണ്ഡലം പ്രസിഡന്‍റ് കൂടിയാണ്. ഇവർക്ക് നേരിട്ട് കൊലപാതകത്തിൽ പങ്കുണ്ടോ എന്നാണ് പൊലീസിന്‍റെ അന്വേഷണം. പ്രതികൾ സഞ്ചരിച്ച ബൈക്ക് കണ്ടുപിടിക്കാനുള്ള ശ്രമവും പൊലീസ് ഊർജിതമാക്കി. ഇന്നലെ പുലർച്ചെ ജോലി കഴിഞ്ഞ് മടങ്ങി വീട്ടിലെത്തിയതിന് പിന്നാലെയാണ് ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തിന് പിന്നിൽ ബി ജെ പി യെന്നാണ് കൊലപാതകം നടന്നത് മുതൽ സി പി എം ആരോപിക്കുന്നത്.എന്നാൽ ആരോപണം തള്ളി ബി ജെ പി നേതൃത്വം രം​ഗത്ത് വന്നിരുന്നു. എന്നാലിപ്പോൾ അറസ്റ്റിലായത് ബി ജെ പി, ആർ എസ് എസ് പ്രവർത്തകരായതോടെ നേതൃത്വം വെട്ടിലായിരിക്കുകയാണ്.