അമരാവതി കൊലപാതകം: നടന്നത് ഐഎസ് മോഡല്‍ കൊലപാതകമെന്ന് എൻഐഎ, അന്വേഷണം തുടങ്ങി
യുഎപിഎ, കൊലപാതകകുറ്റം, കലാപശ്രമം, ഗൂഢാലോചനാ എന്നീ വകുപ്പുകൾ ചുമത്തിയാണ് എൻഐഎ എഫ്ഐആർ രജിസ്റ്റർ ചെയ്തതത്.
മുംബൈ: അമരാവതിയിൽ മരുന്നുകട ജീവനക്കാരനെ കഴുത്തറുത്ത് കൊന്ന സംഭവം ഐഎസ് മോഡലെന്ന് എൻഐഎ. യുഎപിഎ, കൊലപാതകകുറ്റം, കലാപശ്രമം, ഗൂഢാലോചനാ എന്നീ വകുപ്പുകൾ ചുമത്തി എൻഐഎ അന്വേഷണം തുടങ്ങി. ലോക്കൽ പൊലീസിൽ നിന്ന് അന്വേഷണം ഏറ്റെടുത്ത എൻഐഎ കൊലപാതകത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടെന്ന സൂചനയാണ് നൽകുന്നത്. ഐഎസ് മോഡലിൽ കഴുത്തറുത്തുള്ള കൊലപാതകമാണിത്. സമൂഹത്തിൽ കലാപമുണ്ടാക്കാനുള്ള ശ്രമവും സംശയിക്കണം. വിദേശ ബന്ധമടക്കം അന്വേഷിക്കുമെന്നും എൻഐഎ പറഞ്ഞു. നുപൂർ ശർമയെ അനുകൂലിച്ച് വാട്സ് ആപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ചതിലെ പകയെ തുടർന്നാണ് ഉമേഷ് കോലെയെന്നയാളെ കൊലപ്പെടുത്തിയതെന്നാണ് കേസ്. പക്ഷെ കേസന്വേഷിച്ച പൊലീസ് ആദ്യഘട്ടത്തിൽ മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകം എന്നായിരുന്നു കരുതിയത്.
എന്നാൽ ഉദയ്പൂർ കൊലപാതകത്തിന് പിന്നാലെ അമരാവതിയിലേതും സമാനമെന്ന് ആരോപണം ഉയർന്നതോടെ പൊലീസ് നിലപാട് മാറ്റി. കൊലപാതകം ഒതുക്കി തീർക്കാൻ പൊലീസ് ശ്രമിച്ചെന്ന് ആരോപിച്ച് അമരാവതി എംപി നവനീത് റാണെ ഇന്ന് രംഗത്തെത്തി. ഇന്നലെയാണ് അന്വേഷണം ആഭ്യന്തര മന്ത്രാലയം എൻഐഎയ്ക്ക് വിട്ടത്. കൊട്ടേഷൻ കൊടുത്ത ഇർഫാൻ ഖാൻ എന്നയാളടക്കം ഏഴ് പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഇതിൽ യൂസഫ് ഖാൻ എന്ന മൃഗഡോക്ടറെ 2006 മുതൽ അറിയാമെന്ന് കൊല്ലപ്പെട്ട ഉമേഷിന്‍റെ സഹോദരൻ പറഞ്ഞു. യൂസഫ് അംഗമായ ഗ്രൂപ്പിലാണ് ഉമേഷ് പോസ്റ്റിട്ടത്.
മഹാരാഷ്ട്രയിൽ കെമിസ്റ്റ് കൊല്ലപ്പെട്ടത് നൂപുർ ശർമയെ പിന്തുണച്ചതിനാല്‍?
മഹാരാഷ്ട്രയിലെ അമരാവതിയിൽ കെമിസ്റ്റ് കൊല്ലപ്പെട്ടത് നൂപുർ ശർമയെ പിന്തുണച്ചതിന്‍റെ പേരിലാണെന്ന് സംശയിക്കുന്നതായി പൊലീസ്. കെമിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. രാജസ്ഥാനിലെ ഉദയ്പൂർ സംഭവത്തിന് ഒരാഴ്ച മുമ്പ് ജൂൺ 21നാണ് 54 കാരനായ കെമിസ്റ്റ് ഉമേഷ് പ്രഹ്ലാദ് റാവു കോൽഹെയുടെ കൊലപാതകം നടന്നത്. മഹാരാഷ്ട്രയിലെ അമരാവതി നഗരത്തിലാണ് ഇയാളെ കുത്തിക്കൊലപ്പെടുത്തിയത്. പ്രവാചകനെക്കുറിച്ച് വിവാദ പരാമർശമുന്നയിച്ച ബിജെപി മുൻ വക്താവ് നൂപൂർ ശർമ്മയെ പിന്തുണച്ച് ഇയാൾ അബദ്ധത്തിൽ വാട്സ് ആപ്പിൽ പോസ്റ്റ് ഷെയർ ചെയ്തതിന്റെ പേരിലാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.