സ്വർണക്കടത്ത് കേസ്: സന്ദീപിൻ്റെ രഹസ്യമൊഴിയും കേസ് ഡയറിയും ഇന്ന് എൻഐഎ കോടതി പരിശോധിക്കും
യുഎപിഎ നിലനിൽക്കാൻ പര്യാപ്തമായ തെളിവ് ഹാജരാക്കിയില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് പരിഗണിക്കേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിൽ കേസ് ഡയറി അടക്കമുള്ള തെളിവുകൾ എൻഐഎ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികൾക്കെതിരെ FIR-ൽ ചുമത്തിയ കുറ്റങ്ങൾക്ക് അനുബന്ധ തെളിവുകൾ ഹാജരാക്കണം എന്ന് കോടതി ഇന്നലെ പ്രോസിക്യൂഷന് നിർദ്ദേശം നൽകിയിരുന്നു.
ഏഴ് പ്രതികൾ സമർപ്പിച്ച ജാമ്യ ഹർജി പരിഗണിച്ചപ്പോൾ ആയിരുന്നു ആയിരുന്നു കോടതിയുടെ നിർദേശം. യുഎപിഎ നിലനിൽക്കാൻ പര്യാപ്തമായ തെളിവ് ഹാജരാക്കിയില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് പരിഗണിക്കേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കേസിൻ്റെ ഗൂഢാലോചനയിൽ ഉൾപ്പെട്ട പ്രതികളുടെയും സാമ്പത്തിക നേട്ടത്തിന് മാത്രം കുറ്റകൃത്യത്തിൽ പങ്കാളികൾ ആയവരുടെയും പട്ടിക, പ്രത്യേകം നൽകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ സന്ദീപ് നായർ നൽകിയ രഹസ്യ മൊഴിയും കോടതിയുടെ മുന്നിൽ വന്നേക്കും. വൈകിട്ട് മൂന്ന് മണിക്കാണ് ജാമ്യ ഹർജി കോടതി പരിഗണിക്കുക. അഡിഷണൽ സോളിസിറ്റർ ജനറൽ എൻഐഎ ക്കായി ഇന്ന് ഹാജരാകും