Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യൂ, ഉത്തരവിറങ്ങി, ഇളവുകൾ ആർക്കെല്ലാമെന്ന് അറിയാം

ട്യൂഷൻ ക്ലാസുകൾ അനുവദിക്കില്ല. ഓൺലൈൻ ക്ലാസുകൾ മാത്രമേ പാടൂള്ളു. മെയ് വരെ പിഎസിസി പരീക്ഷൾ പാടില്ല. സർക്കാർ സ്ഥാപനങ്ങളും സ്വകാര്യസ്ഥാപനങ്ങൾക്കും സാധ്യമായ ഇടങ്ങളിൽ  വർക്ക് ഫ്രം ഹോം നടപ്പാക്കണം

night curfew in kerala
Author
Kochi, First Published Apr 19, 2021, 10:34 PM IST

തിരുവനന്തപുരം: കൊവിഡിന്റെ തീവ്രവ്യാപനം പിടിച്ച് നിർത്താൻ സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യൂ നിലവിൽ വരും. രാത്രി 9 മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യൂ നടപ്പാക്കുക. രണ്ടാഴ്ചത്തേക്ക് കർഫ്യു തീരുമാനിച്ചിരിക്കുന്നത്. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പ്, പത്രം, പാൽ, മാധ്യമ പ്രവർത്തകർ രാത്രി ഷിഫ്റ്റിലെ ജീവനക്കാർ എന്നിവർക്ക് ഇളവ് അനുവദിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. ഹോട്ടലുകളിൽ നിന്നും രാത്രി 9 ന് ശേഷം പാർസൽ വിതരണം പാടില്ല. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം പരമാവധി കുറക്കണം എന്നീ നിർദ്ദേശങ്ങളും ഉത്തരവിലുണ്ട്. 

പൊതുഗതാഗത്തിനും ചരക്ക് നീക്കത്തിനും നിയന്ത്രണമില്ല. സിനിമ തിയറ്ററുകളുടേയും മാളുകളുടേയും മൾട്ടിപ്ലക്സുകളുടേയും സമയം രാത്രി എഴര മണിവരെയാക്കിക്കുറച്ചു. ജനങ്ങൾ കൂട്ടം കൂടി നിൽക്കുന്നതിനും പുറത്തിറങ്ങുന്നതിനുമാണ് നിയന്ത്രണം. ചരക്ക് ഗതാഗതത്തെയും പൊതുഗതാഗതത്തെയും ബാധിക്കാതെയാണ് നിയന്ത്രണം. എന്നാൽ ടാക്സികളിൽ നിശ്ചിത ആളുകൾ മാത്രമേ കയറാവൂ.

ട്യൂഷൻ ക്ലാസുകൾ അനുവദിക്കില്ല. ഓൺലൈൻ ക്ലാസുകൾ മാത്രമേ പാടൂള്ളു. മെയ് വരെ പിഎസിസി പരീക്ഷൾ പാടില്ല. സർക്കാർ സ്ഥാപനങ്ങളും സ്വകാര്യസ്ഥാപനങ്ങൾക്കും സാധ്യമായ ഇടങ്ങളിൽ  വർക്ക് ഫ്രം ഹോം നടപ്പാക്കണം. ആരാധനാലയങ്ങളിൽ ഓൺലൈൻ സംവിധാനത്തിലുടെ ആരാധനകൾ ബുക്ക് ചെയ്യണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ രണ്ടാഴ്ചത്തേക്കാണ് കർഫ്യൂ തീരുമാനിച്ചിരിക്കുന്നതെങ്കിലും സ്ഥിതിഗതികൾ ഇടക്ക് വിലയിരുത്തും.

രാവിലെ ചീഫ് സെക്രട്ടറിവിളിച്ച യോഗത്തിൽ പൊലീസാണ് രാത്രികാല കർഫ്യൂ  എന്ന നിർദ്ദേശം മുന്നോട്ട് വച്ചത്. വരും ദിവസങ്ങളിൽ കേസുകളുടെ എണ്ണം കൂടുമെന്ന സാഹചര്യം മുന്നിൽ കണ്ട് നിയന്ത്രണം കടുപ്പിക്കണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. ഉച്ചക്ക് ശേഷം ചേർന്ന ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കോർകമ്മിറ്റി യോഗം ഇത് അംഗീകരിക്കുകയായിരുന്നു. 

മെയ് രണ്ടിന് ഫലപ്രഖ്യാപന ദിവസം ആഘോഷങ്ങൾ പാടില്ലെന്നും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മുഖ്യമന്ത്രിക്ക് നൽകിയ കുറുപ്പിൽ വ്യക്തമാക്കുന്നു. ആൾക്കുട്ടങ്ങളും അനുവദിക്കരുത്. ബുധൻ വ്യാഴം ദിവസങ്ങളിൽ വീണ്ടും വ്യാപകപരിശോധന നടത്താനും തീരുമാനിച്ചു. 

Follow Us:
Download App:
  • android
  • ios