നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി മുന്നോട്ട് പോകുന്നു. നേതാക്കളുടെ നീണ്ട നിരയാണ് മണ്ഡലത്തിൽ ക്യാംപ് ചെയ്ത് പ്രചാരണം നടത്തുന്നത്

മലപ്പുറം: നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ ഒന്നാംഘട്ട മണ്ഡല പര്യടനത്തിന് ഇന്ന് സമാപനമാകും. പ്രചരണത്തിനായി എൽഡിഎഫ് പി രാജീവ്, വി ശിവൻകുട്ടി, റോഷി അഗസ്റ്റിൻ തുടങ്ങി പത്തോളം മന്ത്രിമാരെ ഇറക്കുമ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് , കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കളുടെ നീണ്ട നിരയെ ഇറക്കിയാണ് യുഡിഎഫിന്റെ പ്രചരണം. ബിജെപി സ്ഥാനാർത്ഥി നിലമ്പൂർ നഗരസഭ പരിധിയിൽ പര്യടനം നടത്തും. മണ്ഡലത്തിൽ ആരവങ്ങളില്ലാതെ പ്രചാരണവുമായി മുന്നോട്ട് പോവുകയാണ് പിവി അൻവർ.

Add Asianetnews as a Preferred SourcegooglePreferred

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് മലപ്പുറത്ത് ചേരും. നേതാക്കളെല്ലാം നിലമ്പൂർ കേന്ദ്രീകരിച്ചതിനാൽ മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിലാണ് രാവിലെ യോഗം ചേരുക. മുഖ്യമന്ത്രിയും യോഗത്തിൽ പങ്കെടുക്കും. സ്വരാജിന്റെ സ്ഥാനാർത്ഥിത്വം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജമായെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. വഴിക്കടവ് അപകടം സംബന്ധിച്ച മന്ത്രി എ കെ ശശീന്ദ്രന്റെ പരാമർശം യോഗത്തിൽ ചർച്ചയായേക്കും. ശശീന്ദ്രന്റെ വാദം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, വിജയരാഘവൻ എന്നിവർ ഏറ്റെടുത്തത് അനുചിതമായെന്ന് ചില നേതാക്കൾക്ക് എങ്കിലും അഭിപ്രായമുണ്ട്.