എട്ട് വർഷം മുൻപ് ബത്തേരിയിൽ നടന്ന വടംവലി ടൂർണ്ണമെന്‍റിൽ ഷൈബിൻ സ്പോൺസർ ചെയ്ത ടീമിനെ ദീപേഷും സംഘവും തോൽപ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ദീപേഷിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയി കൊണ്ടു പോയി മര്‍ദ്ദിച്ചു
മലപ്പുറം: നിലമ്പൂരിൽ വൈദ്യനെ തട്ടിക്കൊണ്ട് വന്ന് തടവിലിട്ട് പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതി ഷൈബിന് മറ്റൊരു കൊലപാതകത്തിലും പങ്കെന്ന് സംശയം. ബത്തേരി സ്വദേശി ദീപേഷിന്റെ മരണത്തിൽ ഷൈബിന് പങ്കുണ്ടെന്ന സംശയമാണ് ഉയരുന്നത്. ദീപേഷിന്റെ മരണം വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. ഷൈബിന് ദീപേഷിനോട് മുൻവൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇതിന്റെ പേരിൽ അപായപ്പെടുത്തിയതാകാമെന്നുമാണ് കുടുംബം ഉയർത്തുന്ന സംശയം. ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞ രണ്ടുവർഷം മുമ്പ് നൽകിയ പരാതി പൊലീസ് ഒതുക്കിയെന്നും ദീപേഷിന്റെ അമ്മ ആരോപിച്ചു.
വടംവലി മത്സരത്തിലെ പരാജയം , തട്ടിക്കൊണ്ട് പോകൽ
എട്ട് വർഷം മുൻപ് ബത്തേരിയിൽ നടന്ന വടംവലി ടൂർണ്ണമെന്‍റിൽ ഷൈബിൻ സ്പോൺസർ ചെയ്ത ടീമിനെ ദീപേഷും സംഘവും തോൽപ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ദീപേഷിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയി കൊണ്ടു പോയി മര്‍ദ്ദിച്ചു. ഷൈബിന്റെ വീടിന്റെ പണി നടക്കുന്ന സ്ഥലത്ത് കൊണ്ട് പോയാണ് മർദ്ദിച്ചതും തടവിലിട്ടതും. അതിന് ശേഷം സമീപത്തെ ഒരു തോട്ടത്തിൽ നിന്നാണ് മർദ്ദനമേറ്റ പരിക്കേറ്റ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ദീപേഷിനെ കണ്ടെത്തിയത്. അതിന് ശേഷം ഒരു വർഷം കഴിഞ്ഞ് ദീപേഷ് കർണാടകയിലേക്ക് ജോലിക്ക് വേണ്ടി പോയി. ഇവിടെ വെച്ച് ഒരു കുളത്തിൽ ദീപേഷിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുളത്തിൽ വീണ് മരിച്ചതാണെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞതെങ്കിലും ഇക്കാര്യം പൂർണമായും വിശ്വസിക്കാൻ കുടുംബം തയ്യാറായിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ദീപേഷിന്‍റെ ദുരൂഹ മരണത്തിൽ തുടർ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.

ഒന്നേകാൽ വർഷത്തെ നരകയാതന, ശേഷം കൊലപാതകം, പിന്നെ വെട്ടിനുറുക്കി ചാലിയാറിലേക്ക്
നിലമ്പൂർ കൊലപാതകം; ഷൈബിൻ അഷ്റഫിനെതിരെ കൂടുതൽ ആരോപണങ്ങൾ, വെളിപ്പെടുത്തലുമായി സുഹൃത്ത്
നിലമ്പൂരിലെ ഒറ്റമൂലി വൈദ്യന്റെ കൊലപാതകത്തിലെ പ്രതി ഷൈബിൻ അഷ്റഫിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുന്നു. അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഹാരിസിന്റെയും സുഹൃത്തായ യുവതിയുടെയും കൊലപാതകത്തിന് പിന്നിൽ ഷൈബിൻ ആണെന്ന ആരോപണവുമായി ഹാരിസിന്റെ സുഹൃത്ത് അൻവർ രംഗത്തെത്തി.
ഹാരിസിന്റെ കുടുംബത്തെ സഹായിച്ച പേരിൽ ക്വട്ടേഷൻ സംഘം തന്റെ വീട് കയറി ആക്രമിച്ചു. നിലമ്പൂരിൽ പിടിയിലായ സംഘം തന്നെയാണ് ആക്രമണം നടത്തിയത്. പൊലീസിൽ പരാതിപ്പെട്ടിട്ടും കാര്യമുണ്ടായില്ല. ഭീഷണിയെത്തുടർന്ന് പരാതി പിൻവലിക്കേണ്ടി വന്നെന്നും അൻവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഷൈബിനും ഹാരിസിനുമൊപ്പം അബുദാബിയിൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ് അൻവർ.
2013 മുതൽ ഷൈബിനും ഹാരിസിനുമൊപ്പം ജോലി ചെയ്തിരുന്നു. ഷൈബിൻ നല്ലയാളാണെന്ന് പറയാൻ പറ്റില്ല. പല ക്രിമിനൽ കാര്യങ്ങളും മുമ്പേ ചെയ്ത ആളായതുകൊണ്ട് അയാൾ നല്ലതാണെന്ന് താൻ പറയില്ല. ഷൈബിനെ എതിർക്കുന്നവരെ അവൻ എതിർക്കും. ഹാരിസിനെ സഹായിച്ചു, ഹാരിസിന്റെ കുടുംബത്തെ സഹായിക്കുന്നു എന്നതു കൊണ്ടുമാത്രം തങ്ങളോട് എതിർപ്പുണ്ട്. അല്ലാതെ നേരിട്ട് തനിക്ക് ഷൈബിനുമായി പ്രശ്നമൊന്നുമില്ല. ഹാരിസ് ജീവിച്ചിരിക്കുന്ന സമയത്ത് തന്നെ ക്വട്ടേഷനൊക്കെ വന്നിരുന്നു. അന്ന് പരാതിയൊക്കെ കൊടുത്തിരുന്നതാണ്. ഒരു കാര്യവുമുണ്ടായില്ല എന്നും അൻവർ പറയുന്നു.
ഒരു വർഷം മുമ്പ് അൻവറിന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയ ക്വട്ടേഷൻ സംഘം തന്നെയാണ് വൈദ്യന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പിടിയിലായിരിക്കുന്നത്. 2020 മാർച്ചിലാണ് കൈ ഞരമ്പ് മുറിച്ച നിലയിൽ ഹാരിസിനെ മരിച്ചതായി കണ്ടെത്തിയത്. അതേ സമയത്താണ് യുവതിയെയും സമാന രീതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും കൊലപാതകം ആസൂത്രണം ചെയ്തിരിക്കുന്നതിന്റെ തെളിവുകളാണ് ഷൈബിന്റെ ലാപ്ടോപിൽ നിന്ന് പൊലീസ് കണ്ടെത്തിയത്.
