സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഹര്‍ജിക്കാര്‍ ഇന്നലെ എജി ഓഫീസിൽ വിവരങ്ങള്‍ കൈമാറിയത്

ദില്ലി:യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയുടെ വിവരങ്ങൾ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയ്ക്ക് കൈമാറി. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം ഹർജിക്കാരുടെ അഭിഭാഷകൻ കെആർ സുഭാഷ് ചന്ദ്രനാണ് അറ്റോർണി ജനറലിനെ വിവരങ്ങൾ ധരിപ്പിച്ചത്. 

കേന്ദ്രസർക്കാരിൽ നിന്ന് ഇതുവരെ സ്വീകരിച്ച നടപടികൾ എജിയുടെ ഓഫീസ് ആരാഞ്ഞുവെന്നാണ് വിവരം. കേസ് തിങ്കളാഴ്ച്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കും. നിമിഷപ്രിയയുടെ മോചനത്തിൽ കേന്ദ്രത്തിന്‍റെ അടിയന്തര ഇടപെടൽ തേടി വിദേശകാര്യ മന്ത്രാലയത്തെ എതിർകക്ഷിയാക്കി സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ ആണ് ഹർജി നൽകിയിരിക്കുന്നത്. 

അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രനാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. വധശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ഇതിന് അടിയന്തരമായി ഇടപെടൽ ഉണ്ടാകണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. 

അതേസമയം, നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ഭ‍ർത്താവ് ടോമി തോമസ് പറഞ്ഞു. ഗവർണറെ ഉൾപ്പെടെ കണ്ട് കാര്യങ്ങൾ പറഞ്ഞു. സാധ്യമായതെല്ലാം ചെയ്യാമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി ടോമി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിഷയത്തിൽ നന്നായി ഇടപെടുന്നുണ്ടെന്നും ടോമി തോമസ് പറഞ്ഞു.

നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷ. നിമിഷപ്രിയയുമായി ഫോണിൽ സംസാരിക്കുന്നുണ്ട്. ഗവർണർ എല്ലാവിധ പിന്തുണയും നൽകുന്നുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകളും ഇടപെടുന്നുണ്ട്. പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും ടോമി പറഞ്ഞു. 

ബ്ലഡ് മണി യമൻ പൗരന്‍റെ കുടുംബം ഇതി വരെ ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടാൽ നൽകാൻ തയ്യാറെന്നും ടോമി പ്രതികരിച്ചു. യമനും ഇന്ത്യയും തമ്മിൽ നയതന്ത്ര ബന്ധം ഇല്ലാത്തതാണ് മോചനം വൈകാൻ കാരണമെന്നും ടോമി പറഞ്ഞു.