കക്കയം വനമേഖലയില്‍ ഉരുള്‍പൊട്ടല്‍; ഒന്‍പത് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു
വെള്ളിയാഴ്ച രാത്രി ഏറെ വൈകിയും വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അപകട ഭീഷണി നിലനിൽക്കുന്നുണ്ട്. മണിക്കൂറില്‍ 66 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചുകൊണ്ടിരിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ കക്കയം വനമേഖലയില്‍ ഉരുള്‍പൊട്ടല്‍. ഇതിനെത്തുടര്‍ന്ന് ഒന്‍പത് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കനത്തമഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടല്‍ പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചെങ്കിലും ആളപായമുണ്ടായില്ല. കക്കയം ഒന്നാം പാലത്തിനടുത്തുള്ള ഒന്‍പത് കുടുംബങ്ങളെയാണ് ബന്ധുവീടുകളിലേക്കു മാറ്റി പാര്‍പ്പിച്ചത്.
വെള്ളിയാഴ്ച രാത്രി ഏറെ വൈകിയും വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അപകട ഭീഷണി നിലനിൽക്കുന്നുണ്ട്. മണിക്കൂറില്‍ 66 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. കക്കയം പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഡാം സൈറ്റിലേക്കുള്ള റോഡും പാലവും തകർന്നിട്ടുണ്ട്. വൈദ്യുതി വിതരണവും തകരാറിലായിരിക്കുകയാണ്. അതേസമയം കോഴിക്കോട് വാണിമേൽ, വിലങ്ങാട്, മരുതോങ്കര മേഖലകളിൽ ശക്തമായ മഴയാണ് ഇപ്പോഴും. മൂന്ന് മണിക്കൂറായി മഴ തുടരുകയാണ്. നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.