ഈ കേസുകളിൽ നിപ സംശയിക്കുന്നതായി സംസ്ഥാന ആരോഗ്യ വകുപ്പാണ് അറിയിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി

കോഴിക്കോട്: നിപ ബാധയെന്ന് സംശയിക്കുന്ന കോഴിക്കോട്ടെ രണ്ട് പനി മരണങ്ങളിൽ ആരോഗ്യവകുപ്പ് വിദഗ്ദ്ധ പരിശോധന തുടങ്ങി. മരിച്ച ആദ്യത്തെയാളുടെ പരിശോധന നടത്താൻ കഴിഞ്ഞില്ല. എന്നാൽ രണ്ടാമത്തെ മരണത്തിൽ സംശയം തോന്നി ശരീര സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചു. മരിച്ച ആദ്യത്തെയാളുടെ രണ്ട് മക്കൾക്കും സഹോദരി ഭർത്താവിനും മകനും സമാനമായ രോഗലക്ഷണങ്ങൾ കണ്ടെത്തി.

Add Asianetnews as a Preferred SourcegooglePreferred

ലക്ഷണം കണ്ടെത്തിയ നാല് പേരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച ആദ്യ രോഗി ചികിത്സയിലിരിക്കെ ആശുപത്രിയിലെത്തിയ ആളാണ് പിന്നീട് മരിച്ചതെന്നാണ് ആരോഗ്യ വകുപ്പിൽ നിന്ന് ലഭിക്കുന്ന വിവരം. ഇയാളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഈ ഫലം വന്നാൽ മാത്രമേ നിപ തന്നെയാണോയെന്ന് ഉറപ്പിക്കാനാവൂ. മരിച്ച രണ്ടാമത്തെയാളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടില്ല.

നിപയെന്ന് സംശയം: കോഴിക്കോട് അസ്വാഭാവിക പനി മരണം; ജില്ലയില്‍ ആരോഗ്യ ജാഗ്രത

മരിച്ച ആദ്യത്തെയാളുടെ മകനായ 9 വയസുകാരനാണ് പനിയും ശ്വാസ തടസവുമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ സാമ്പിൾ നാളെ പുണെയിലേ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും. കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിൽ പ്രാഥമിക പരിശോധന നടത്തിയെങ്കിലും ഇതിന്റെ ഫലം വന്നിട്ടില്ല.

മരിച്ച ആദ്യത്തെയാൾക്ക് ന്യൂമോണിയയാണെന്നാണ് ആരോഗ്യപ്രവർത്തകർ സംശയിച്ചത്. രണ്ടാമത്തെയാൾ സമാന ലക്ഷണങ്ങളോടെ മരിച്ച ഘട്ടത്തിലാണ് ഈ രണ്ട് രോഗികളും അടുത്ത സമ്പർക്കത്തിൽ വന്നിരിക്കാമെന്ന സംശയം ഉയർന്നത്. ഈ കേസുകളിൽ നിപ സംശയിക്കുന്നതായി സംസ്ഥാന ആരോഗ്യ വകുപ്പാണ് അറിയിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്