പ്രത്യേക നിയമസഭാ സമ്മേളനം ഈ മാസം 27 ന് ചേരും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഈ മാസം 27 ന് ചേരാണ് ധാരണ. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം ഉണ്ടായത്. പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ധനകാര്യബിൽ പാസാക്കുന്നതിനായാണ് നിയമസഭ സമ്മേളിക്കുന്നത്. ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വന്ന ധനകാര്യബിൽ ഈ മാസം 30 ന് അസാധുവാകും. ബിൽ പാസാക്കി ഈ സാഹചര്യം ഒഴിവാക്കുകയാണ് പ്രധാന അജണ്ട. നേരത്തെ സഭാസമ്മേളനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാൻ സ്പീക്കര്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചിരുന്നു. വീഡിയോ കോൺഫറൻസിംഗ് വഴിയായിരുന്നു യോഗം.

കൊവിഡ് പ്രതിസന്ധി നിലനിൽക്കെ പ്രോട്ടോകോൾ പാലിച്ചായിരിക്കും നിയമസഭ സമ്മേളിക്കുക . സാമൂഹിക അകലം ഉൾപ്പെടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സഭ സമ്മേളിക്കുക.സാമൂഹിക അകലം പാലിക്കാനായി 35 അധിക ഇരിപ്പിടം ഉറപ്പാക്കും. ചോദ്യോത്തരവേളയും ശൂന്യവേളയും ഒഴിവാക്കും. പരമാവധി അംഗങ്ങള്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള അവസരമൊരുക്കും.സബ്ജക്ട് കമ്മിറ്റിക്കു വിടാതെ ഒരു ദിവസം കൊണ്ടു തന്നെ ധനബില്ല് പാസാക്കി സമ്മേളനം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

അതിനിടെ സര്‍ക്കാരിനെതിരെ അവിശ്വാസം കൊണ്ടുവരാനുള്ള നീക്കവുമായി പ്രതിപക്ഷവും രംഗത്തുണ്ട്. സ്പീക്കറുടെ രാജിയും ആവശ്യപ്പെടും. അവിശ്വാസ പ്രമേയ അവതരണത്തിനുള്ള നടപടികൾക്കായി യുഡിഎഫ് യോഗം പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തിയിരുന്നു