നിയമന വിവാദം ലോക്സഭയിൽ ഉന്നയിച്ച് പ്രേമചന്ദ്രൻ, നിയമന നിയന്ത്രണത്തിന് കേന്ദ്ര സംവിധാനം വേണമെന്നും ആവശ്യം
കേരളത്തിന് പുറമേ പശ്ചിമ ബംഗാളിലും സമാനമായ പരാതികളുയരുന്നുണ്ടെന്നും പ്രേമചന്ദ്രൻ സഭയെ അറിയിച്ചു
ദില്ലി: കേരളത്തിലെ പിഎസ് സി നിയമന വിവാദ വിഷയം ലോക്സഭയിൽ ഉന്നയിച്ച് എൻകെ പ്രേമചന്ദ്രൻ എം പി. യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമനം നൽകാതെ കബളിപ്പിക്കുകയാണെന്നും കേരളത്തിന് പുറമേ പശ്ചിമ ബംഗാളിലും സമാനമായ പരാതികളുയരുന്നുണ്ടെന്നും പ്രേമചന്ദ്രൻ സഭയെ അറിയിച്ചു. ഇത് തടയാനും നിയമനങ്ങൾ നിയന്ത്രിക്കാനുമായി കേന്ദ്രം സംവിധാനം ആലോചിക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
കേരളത്തിൽ പിഎസ് സി അനധികൃത നിയമനങ്ങൾക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ യുവജന സംഘടനകളുടെയും റാങ്ക് ഹോൾഡേഴ്സിന്റെയും പ്രതിഷേധം ഇന്നും തുടരുകയാണ്. സമാനമായ രീതിയിൽ പിൻവാതിൽ നിയമനങ്ങൾക്കെതിരെ പശ്ചിമബംഗാളിലും പ്രതിപക്ഷം പ്രതിഷേധത്തിലാണ്. ബംഗാളിൽ ഇടതുപക്ഷ സംഘടനകളാണ് പ്രതിഷേധിക്കുന്നത്. തൃണമൂൽ അനുഭാവികൾക്ക് മാത്രം ജോലി നൽകുകയാണെന്നാണ് ആരോപണം. ഇതിൽ പ്രതിഷേധിച്ച് ഇടതുപക്ഷ സംഘടനകൾ കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിൽ ഹർത്താൽ നടത്തിയിരുന്നു.