7 പേരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്

തിരുവനന്തപുരം: ഗവർണ്ണറെ തടഞ്ഞ കേസിൽ പ്രതികളായ എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യമില്ല.തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.ഗവർണ്ണറുടെ കാർ തടഞ്ഞിട്ട് പ്രതിഷേധിച്ച എസ്എഫ്ഐകാർക്കെതിരെ ആദ്യം ചുമത്തിയത് താരതമ്യേന ദുർബ്ബലവകുപ്പുകളായിരുന്നു. ഒടുവിൽ ഗവർണ്ണർ തന്നെ ആവശ്യപ്പെട്ടതോടെയാണ് 7 പേർക്കെതിരെ കൂടുതൽ കടുത്ത ഐപിസി 124 ആം വകുപ്പ് ചുമത്തിയത്. സ്റ്റേറ്റിനെതിരായ കുറ്റകൃത്യമെന്നായിരുന്നു പൊലീസിൻറെ റിമാൻഡ് റിപ്പോർട്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാൽ ജാമ്യേപേക്ഷയിൽ വിശദമായ വാദം കേട്ടപ്പോൾ പ്രോസിക്യൂട്ടർ ആകെ മലക്കം മറിഞ്ഞു. 124 ആം വകുപ്പ് നിലനിൽക്കുമോ എന്ന സംശയമാണ് പ്രോസിക്യൂഷൻ പ്രകടിപ്പിച്ചത്. സെനറ്റ് അംഗങ്ങളുടെ നിയമനം പൂർത്തിയായതാണ്. ഇതിനെതിരെയാണ് എസ്എഫ്ഐ പ്രതിഷേധിച്ചത്. ഗവർണ്ണർ ചെയ്യാനിരിക്കുന്ന നടപടിക്ക് തടസ്സം വരുത്താൻ ശ്രമിച്ചാലേ കൃത്യനിർവ്വഹണം തടഞ്ഞു എന്ന നിലയിൽ 124 നിലനിൽക്കൂ എന്നായിരുന്നു പ്രോസിക്യൂഷൻറെ സംശയം. അപ്പോൾ എന്താണ് പ്രതികൾ ചെയ്തതെന്ന് കോടതി ചോദിച്ചപ്പോൾ പ്രതിഷേധം മാത്രമെന്നും പ്രോസിക്യൂഷൻ മറുപടി നൽകി. പ്രോസിക്യൂഷൻറെ ചുവട് പിടിച്ച് പ്രതികളുടെ അഭിഭാഷകനും 124 നിലനിൽക്കില്ലെന്ന് വാദിച്ചു. ഗവർണ്ണർ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് പോകുകയാണെന്ന പൊലീസ് റിപ്പോർട്ടില്ലെന്നനും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. ഗവർണ്ണറുടെ വാഹനത്തിനുണ്ടായ കേട് പാടുകൾക്കാണ്ടായ നഷ്ടപരിഹാരം കെട്ടിവെക്കാമെന്നും പ്രതിഭാഗം അഭിഭാഷകൻ. പണം കെട്ടിവെച്ചാൽ എന്തു ചെയ്യാമോ എന്നായിരുന്നു കോടതിയുടെ ചോദ്യം.

ജാമ്യപേക്ഷ തള്ളിയ സാഹചര്യത്തില്‍ പ്രതികള്‍ ഇനി ഹൈക്കോടതിയെ സമീപിച്ചേക്കും