തിരുവനന്തപുരത്തെ നേമം മണ്ഡലം നിലനിര്‍ത്തുമെന്നും അത് നഷ്ടപ്പെടാനുള്ള ഒരു സാഹചര്യവുമില്ലെന്നും എൽഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവൻകുട്ടി. വോട്ടെടുപ്പിനുശേഷം നേമം നിലനിര്‍ത്താനാകുമെന്ന് തന്നെയാണ് കണക്കുകൂട്ടലെന്നും ബിജെപി പണമൊഴുക്കിയെങ്കിലും ന്യൂനപക്ഷങ്ങളെ അവര്‍ക്ക് വിലക്ക് വാങ്ങാനായില്ലെന്നും ശിവൻകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരത്തെ നേമം മണ്ഡലം നിലനിര്‍ത്തുമെന്നും അത് നഷ്ടപ്പെടാനുള്ള ഒരു സാഹചര്യവുമില്ലെന്നും എൽഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവൻകുട്ടി. വോട്ടെടുപ്പിനുശേഷം നേമം നിലനിര്‍ത്താനാകുമെന്ന് തന്നെയാണ് കണക്കുകൂട്ടലെന്നും ബിജെപി പണമൊഴുക്കിയെങ്കിലും ന്യൂനപക്ഷങ്ങളെ അവര്‍ക്ക് വിലക്ക് വാങ്ങാനായില്ലെന്നും ശിവൻകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പെട്ടികളിലാണ് ബിജെപി പണം കൊണ്ടുവന്നത്. പെട്ടികൊണ്ടുവന്ന വാഹനത്തിന്‍റെ നമ്പര്‍ വ്യാജമാണെന്നാണ് പൊലീസ് കണ്ടെത്തിയത്. പണവും മദ്യവും മണ്ഡലത്തിൽ ബിജെപി ഒഴുക്കി. 

ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും പൊതുശത്രുവാണ് താൻ. അതിനാൽ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ന്യൂനപക്ഷ വോട്ടുകള്‍ വിഘടിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ ആ വോട്ടുകള്‍ എൽഡിഎഫിന് ലഭിച്ചെന്നാണ് പൊതുവായ വിലയിരുത്തൽ. എസ്ഐആറിനുശേഷമുള്ള വോട്ടിങായതിനാൽ കൂടുതൽ വിലയിരുത്തൽ വേണം. തോൽക്കാൻ സാധ്യതയുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമെന്ന് കരുതുന്നില്ല. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയൊക്കെ വന്നിട്ട് ബിജെപിക്കെതിരെ സംസാരിക്കാൻ തയ്യാറായില്ല. സീനിയർ നേതാവായ പിണായിയെ ആക്രമിച്ചു. അതിന് ഉചിതമായ മറുപടി അദ്ദേഹം നൽകിയെന്നും കേരളത്തിൽ ഭരണതുടർച്ചയുണ്ടാകുമെന്നും ശിവൻകുട്ടി പറഞ്ഞു.

അതേസമയം, നേമത്തും കഴക്കൂട്ടത്തും വിജയം ഉറപ്പെന്നാണ് ബിജെപി ക്യാമ്പ് വ്യക്തമാക്കുന്നത്. വോട്ടെടുപ്പിനുശേഷം നേമവും കഴക്കൂട്ടവും വിജയിക്കാനാകുമെന്ന പ്രതീക്ഷയാണ് ബിജെപി നേതാക്കള്‍ പങ്കുവെക്കുന്നത്. ഇതോടൊപ്പം പാലക്കാട് അടക്കം പത്തിടങ്ങളിൽ അട്ടിമറി സാധ്യതയുണ്ടെന്നും ബിജെപി വിലയിരുത്തുന്നു.

നേമത്ത് അട്ടിമറി നടക്കുമെന്ന് ശബരീനാഥൻ

അതേസമയം, നേമത്ത് അട്ടിമറി നടക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരിനാഥൻ പറഞ്ഞു. ജയിച്ച് കയറാൻ പറ്റുമെന്ന് തന്നെ കരുതുന്നുവെന്നും നേമത്തെ എല്ലാ ഘടകങ്ങളും അനുകൂലമായിരുന്നുവെന്നും എല്ലാ വിഭാഗം വോട്ടും കിട്ടിയിട്ടുണ്ടെന്നും ശബരിനാഥൻ പറഞ്ഞു.

YouTube video player