മോട്ടോർ വാഹന വകുപ്പിന്‍റെ വാഹനങ്ങൾക്കെതിരെയുള്ള ഇ-ചലാൻ റദ്ദാക്കില്ലെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്‍റെ വാഹനങ്ങൾക്കെതിരെ പുറപ്പെടുവിച്ച ഇ - ചലാൻ റദ്ദാക്കില്ലെന്ന് ട്രാൻസ്പോര്‍ട്ട് കമ്മീഷണര്‍. ഇത്തരത്തില്‍ ആലോചിക്കുന്നതായി ചില സോഷ്യൽ മീഡിയ ചാനലുകളില്‍ പ്രചരിക്കുന്ന വാര്‍ത്തകൾ വ്യാജമാണെന്നും അദ്ദേഹം വിശദീകരിച്ചു. പൊതുജന താത്പര്യത്തിനും നിയമ വ്യവസ്ഥയ്ക്കും വിരുദ്ധമായതും തികച്ചും അടിസ്ഥാനരഹിതവുമായ ഒരു കിംവദന്തിയാണിത്.

മോട്ടോർ വാഹന വകുപ്പിൽ അത്തരമൊരു നിർദ്ദേശമോ ചർച്ചയോ ഉണ്ടായിട്ടില്ല. മോട്ടോർ വാഹന നിയമ ലംഘനങ്ങളുടെ പേരിൽ ഈ വകുപ്പിലെ വാഹനങ്ങൾക്കെതിരെ പോലും പുറപ്പെടുവിച്ച ചലാനുകൾ വകുപ്പ് ഗൗരവമായി കാണുന്നുണ്ട്. ഒരിക്കൽ പുറപ്പെടുവിച്ച ചലാനുകൾ റദ്ദാക്കാൻ കോടതികൾക്ക് മാത്രമേ നിയമപരമായ അധികാരം ഉള്ളൂ.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും നിയമലംഘനങ്ങൾ പ്രോത്സാഹിപ്പിക്കാനും മാത്രം ഉദ്ദേശിച്ചാണ് ഈ വ്യാജ വാർത്ത സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മോട്ടോർ വാഹന വകുപ്പിലെ ഡ്രൈവർമാർ ഉൾപ്പെടെ എല്ലാ റോഡ് ഉപയോക്താക്കളും നിയമങ്ങൾക്ക് വിധേയരാണ്. റോഡ് നിയമങ്ങൾ പാലിക്കാതിരിക്കുന്നത് പൊതുജന സുരക്ഷയ്ക്ക് ഹാനികരമാണ്. ഇത്തരം വ്യാജവാർത്തകളിൽ ഒരു തരി പോലും സത്യമില്ലെന്ന് ആവർത്തിക്കുന്നുവെന്നും ട്രാൻസ്പോര്‍ട്ട് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.