എൽജെഡിക്ക് മന്ത്രിസ്ഥാനമില്ല, കേരള കോൺഗ്രസ് എമ്മിന് ഒരു മന്ത്രി മാത്രമെന്നും സിപിഎം; ചർച്ചകൾ പുരോഗമിക്കുന്നു
മന്ത്രിസഭ രൂപീരണവുമായി ബന്ധപ്പെട്ട അവസാനവട്ട ചർച്ചകൾ എകെജി സെന്ററിൽ തുടരുകയാണ്. വിമർശനങ്ങൾക്കൊടുവിൽ സത്യപ്രതിജ്ഞക്കെത്തുന്ന ആളുകളുടെ എണ്ണം കുറയ്ക്കാനും എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ എൽജെഡിക്ക് മന്ത്രിസ്ഥാനം നൽകാനാവില്ലെന്ന് സിപിഎം. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന കേരള കോൺഗ്രസിന്‍റെ ആവശ്യവും നടക്കില്ലെന്ന് സിപിഎം അറിയിച്ചു, അന്തിമ തീരുമാനം നാളെ ഉണ്ടാകുമെന്ന് ജോസ് കെ മാണി പറഞ്ഞു. ഇടത് മുന്നണിയിലെ വിവിധ കക്ഷിനേതാക്കളുമായി ഉഭയകക്ഷി ചർച്ച തുടരുകയാണ്. നാല് കക്ഷികൾക്ക് ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകുമെന്നാണ് പുറത്ത് വരുന്ന വിവരം.
മന്ത്രിസഭ രൂപീരണവുമായി ബന്ധപ്പെട്ട അവസാനവട്ട ചർച്ചകൾ എകെജി സെന്ററിൽ തുടരുകയാണ്. വിമർശനങ്ങൾക്കൊടുവിൽ സത്യപ്രതിജ്ഞക്കെത്തുന്ന ആളുകളുടെ എണ്ണം കുറയ്ക്കാനും എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. വേദി സെൻട്രൽ സ്റ്റേഡിയം തന്നെയായിരിക്കും. എത്രപേരെ പങ്കെടുപ്പിക്കുമെന്നത് നാളെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചേക്കുമെന്നാണ് വിവരം. തലസ്ഥാനം ട്രിപ്പിൾ ലോക് ഡൗണിലേക്ക് പോകുന്ന സാഹചര്യത്തിൽ കൂടുതൽ പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുന്നതിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു.
പരമാവധി 250- 300 പേരെ പങ്കെടുപ്പിക്കാനാകും തീരുമാനം. ഇരുപതിന് വൈകീട്ട് 3.30 നാണ് സത്യപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. പന്തലിന്‍റെ ജോലികൾ സെൻട്രൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona