കണ്ണീർ പാടത്ത് കുട്ടനാടൻ കർഷകർ; അനാവശ്യ കിഴിവ് ചോദിച്ച് മില്ലുടമകൾ;ചൂഷണത്തിനൊപ്പം ഉദ്യോഗസഥരും
മിക്ക പാടശേഖരങ്ങളിലും വിളവെടുത്ത നെല്ല് വെള്ളത്തില്‍ കിടക്കുകയാണ്. ഇത് മുതെലുടത്താണ് മില്ലുടമകൾ കര്‍ഷകരെ ചൂഷണം ചെയ്യുന്നത്.ഇതിന് വഴങ്ങാത്തവര്‍ അല്ലാത്തവരാകട്ടെ, നെല്ലിന് കാവലിരിക്കുന്നു
കുട്ടനാട്: വിയര്‍പ്പൊഴുക്കിയും കടംവാങ്ങിയും വിളയിച്ച നെല്ല് നനഞ്ഞുനശിക്കുന്ന കാഴ്ച കണ്ടിരിക്കേണ്ട ഗതികേടിലാണിപ്പോള്‍ കുട്ടനാടന്‍(KUTTANAD) പാടശേഖരങ്ങളിലെ(paddy) മിക്കകര്‍ഷകരും(farmers). കർഷകര്‍ക്ക് താങ്ങാൻ കഴിയാത്ത വിധം അനാവശ്യ കിഴിവ് ചോദിക്കുന്ന മില്ലുടമകളുടെ നടപടിയാണ് ഇതിന് പ്രധാന കാരണം. നടപടിയെടുക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ ഈ ചൂഷണത്തിന് ഒത്താശ ചെയ്യുന്നതോടെ ഇനിയെന്ത് എന്ന ചോദ്യമാണ് കര്‍ഷകര്‍ക്ക് മുന്നില്‍
ഈയൊരു കാഴ്ചക്കായി ഷാജി മഠത്തിൽ കാത്തിരുന്നത് രണ്ടാഴ്ച. മൂന്ന് പാടശേഖരങ്ങളിലായി 60 ഏക്കറില്‍ കൃഷിചെയ്യുന്നു. പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ വഴി ബുക്ക് ചെയ്ത മില്ലുടമ എത്തിയത് വിളവെടുത്ത് ഒരാഴ്ച കഴിഞ്ഞ്.നെല്ലിന് ഈർപ്പം വന്നു തുടങ്ങിയെന്ന ന്യായം പറഞ്ഞ് മില്ലുടമ കിഴിവ് ചോദിച്ചു.ഒന്നും രണ്ടുമല്ല,ക്വിന്റലിന് 14 കിലോ വീതം. ഇത്രയും നഷ്ടം സഹിക്കാന്‍ പറ്റാത്തതു കൊണ്ട് നല്‍കിയില്ല. ഒരാഴ്ച കഴിഞ്ഞ രണ്ടാമത്തെ അലോട്ട്മെന്‍റ് എത്തി. ഇനിയും കാത്തിരുന്നാല്‍ നെല്ല് പൂര്‍ണമായും നശിക്കും. മനസ്സില്ലാ മനസ്സോടെ ക്വിന്‍റലിന് ഏഴ് കിലോവെച്ച് കിഴിവ് നല്‍കാമെന്ന് സമ്മതിച്ചു
മില്ലുടമകളുടെ ഈ തന്ത്രത്തിന് മുന്നല്‍ ഈ കര്‍ഷകന് വരുന്ന നഷ്ടം നോക്കുക. ഷാജി നല്‍കുന്നത് 400 ക്വിന്‍റല്‍ നെല്ല്. ഒരു ക്വിന്‍റലിന് ഷാജിക്ക് ലഭിക്കുന്നത് 2850 രൂപ. ക്വിന്‍റലിന് 7 കിലോവെച്ച് കിഴിവ് നല്‍കുന്പോള്‍ നഷ്ടപ്പെടുന്നത് 19,950 രൂപ. മൊത്തം നഷ്ടം ഏകദേശം 80,000 രൂപ
മിക്ക പാടശേഖരങ്ങളിലും വിളവെടുത്ത നെല്ല് വെള്ളത്തില്‍ കിടക്കുകയാണ്. ഇത് മുതെലുടത്താണ് മില്ലുടമകൾ കര്‍ഷകരെ ചൂഷണം ചെയ്യുന്നത്.ഇതിന് വഴങ്ങാത്തവര്‍ അല്ലാത്തവരാകട്ടെ, നെല്ലിന് കാവലിരിക്കുന്നു.
തലവടി ,തകഴി, എടത്വ,ഹരിപ്പാട് തുടങ്ങിയകൃഷിഭവന് പരിധികളില്‍ കൊയത്ത് നടന്ന ഭൂരിഭാഗം പാടത്തും സംഭരണം നടന്നിട്ടില്ല.